തിരുവനന്തപുരം: ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ ദി ലാംഗ്വേജ് ഒഫ് മൗണ്ടൻ ഉൾപ്പെടെ 68 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആവാസ വ്യൂഹത്തിന്റെ ആദ്യ പ്രദർശനവും ഇന്നാണ്. കമീല അഡീനിയുടെ യൂനി, റഷ്യൻ ചിത്രം ക്യാപ്റ്റൻ വൽകാനോഗോവ് എസ്‌കേപ്പ്ഡ്, തമിഴ് ചിത്രമായ കൂഴാങ്കൽ, അർജന്റീനൻ ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ്, മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ ലെബനൻ, നതാലി അൽവാരെസ് മെസെന്റെ സ്വീഡീഷ് ചിത്രം ക്ലാര സോള എന്നിവയാണ് മത്സരവിഭാഗത്തിൽ ശനിയാഴ്ച പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. ഐ എസ്‌ ആക്രമണത്തിന്റെ ഇര ലിസ ചലാൻ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടന്റെ ആദ്യപ്രദർശനവും ശനിയാഴ്ചയാണ്.കുർദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.രാവിലെ ഒൻപതിന് ഏരീസ് പ്ലെക്സ്-6-ലാണ് ചിത്രത്തിന്റെ പ്രദർശനം. ഒരു കന്യാസ്‌ത്രീയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ ചിത്രീകരിക്കുന്ന റൊമേനിയൻ ചിത്രം മിറാക്കിൾ, ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് നീതിക്കായി പോരാടുന്ന ഇറാനിയൻ യുവതിയുടെ കഥ പറയുന്ന ബല്ലാഡ് ഓഫ് എ വൈറ്റ് കൗ, റോബർട്ട് ഗൈഡിഗുയ്യൻ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം മെയിൽ ട്വിസ്റ്റ്, ഒരു സംവിധായകന്റെ യാത്രകളെ പ്രമേയമാക്കുന്ന ഇസ്രയേലി ചിത്രം അഹദ്സ് നീ അടക്കം 38 സിനിമകളാണ് ലോക സിനിമ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അപർണ സെനിന്റെ ദി റേപ്പിസ്റ്റ് ഉൾപ്പെടെ 17 ഇന്ത്യൻ ചിത്രങ്ങളാണ് ശനിയാഴ്ച പ്രദർശിപ്പിക്കുന്നത്.അമിതാഭ് ചാറ്റർജിയുടെ ഇൻ ടു ദി മിസ്റ്റ് ,മധുജാ മുഖർജിയുടെ ഡീപ്പ് സിക്സ് എന്നീ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.