വിതുര: ആദിവാസിമേഖലകളിൽ വീണ്ടും പുലിയിറങ്ങി ഭീതി പരത്തുന്നു. കല്ലാർ, മൊട്ടമൂട് ചാത്തൻകോട്, ചെമ്മാംകാല ആദിവാസിമേഖലകളിലാണ് പുലിയുടെ സാന്നിദ്ധ്യമുള്ളത്. രാത്രിയിൽ എത്തി ആദിവാസികൾ വളർത്തുന്ന നായ്ക്കളെ പിടികൂടി ഭക്ഷിക്കുകയാണ് പതിവ്. പുലിയിറങ്ങിയതോടെ നായ്ക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കല്ലാർ വനമേഖലയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വൈദ്യുതി പോസ്റ്റിനടിയിലാണ് പുലിയെ കണ്ടെത്തിയത്. വൈദ്യുതി ലൈനിൽ ഒരു കുരങ്ങനെ ചത്തനിലയിലും കണ്ടെത്തി. കുരങ്ങിനെ പിടിക്കാൻ കയറിയ പുലി ഷോക്കേറ്റ് ചത്തതാണെന്നാണ് നിഗമനം. ചില ദിവസങ്ങളിൽ പുലി മാനിനേയും മറ്റും ഓടിച്ച് നാട്ടിൻപുറങ്ങളിൽ എത്താറുണ്ട്. പുലി ശല്യം വർദ്ധിച്ചതോടെ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ആദിവാസി വിദ്യാർത്ഥികളും പേടിയോടെയാണ് വനത്തിലൂടെ നടന്ന് സ്കൂളിൽ എത്തുന്നത്. പൊൻമുടി മേഖലയിലും പുലിയിറങ്ങി ഭീതി പരത്തുന്നുണ്ടെന്ന് എസ്റ്റേറ്റ് തൊഴിലാളികൾപറയുന്നു. പൊൻമുടിയിലെത്തിയ വിനോദസഞ്ചാരികളും പുലിയെ കണ്ടിരുന്നു. മൃഗങ്ങളെ ഓടിച്ചുകൊണ്ടുവരുന്ന പുലി ഇതുവരെ ആരേയും ആക്രമിച്ചതായി വിവരമില്ല. അതേസമയം വനാതിർത്തിയിൽ പലയിടങ്ങളിലും മൃഗങ്ങളുടെ കൊന്നിട്ടിരിക്കുന്നതായി കാണാം. മുൻപ് ചാത്തൻകോട് ചെമ്മാംകാല ആദിവാസി ഊരിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് ശേഷവും അനവധി തവണ ആദിവാസിമേഖലകളിൽ പുലിയിറങ്ങി ഭീതി പരത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്രിരുന്നു.
ഭയപ്പെടേണ്ട,ജാഗ്രത മതി
മരുതാമല അടിപറമ്പ് ജഴ്സിഫാമിൽ നേരത്തേ പുലിയിറങ്ങിയതായി വാർത്തയുണ്ടായിരുന്നു. ഫാമിലെ തൊഴിലാളികളാണ് പുലിയെ കണ്ടത്. ഇതിനെ തുടർന്ന് വനംവകുപ്പ് പുലിയെ പിടികൂടാൻ കെണി ഒരുക്കിയെങ്കിലും പുലി കെണിയിൽ വീണില്ല. ഇവിടെയെത്തിയത് കാട്ടുപൂച്ച എന്നാണ് അന്ന് പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടത്തിയതോടെ പുലിയുടെ സാന്നിദ്ധ്യം വ്യക്തമായി. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആക്രമണം തുടങ്ങിയതോടെ ആദിവാസികളും, വാനാതിർത്തിയോട് ചേർന്ന് താമസിക്കുന്നവരും ബുദ്ധിമുട്ടിലാണ്. എന്നാൽ വനമേഖലകളിൽ പുലിയുടെ സാന്നിദ്ധ്യം വർദ്ധിച്ചതിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പുലി കല്ലാർ, പൊൻമുടി, വിതുര മേഖലയിൽ ആരേയും ആക്രമിച്ചിട്ടില്ലെന്നും ജാഗ്രത പുലർത്തണമെന്നും വനപാലകർ പറയുന്നു.