പൂവച്ചൽ: ജനവാസ മേഖലയിൽ ബെവ്കോ ഔട്ട്‌ലെറ്റ് വരുന്നതിനെതിരെ പ്രദാശവാസികൾ പ്രക്ഷോഭത്തിലേക്ക്. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കല്ലാമം വാർഡിലെ പെട്രോൾ പമ്പിന് സമീപം അരുവിക്കുഴി ജനവാസ മേഖയിലാണ് ഔട്ട്‌ലെറ്റ് കൊണ്ടു വരുന്നതിനുള്ള നീക്കം സജീവമായി നടക്കുന്നത്. നിലവിൽ കാട്ടാക്കടയിൽ പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റാണ് കള്ളിക്കാട്ടേയ്ക്ക് മാറ്റാൻ ശ്രമം നടക്കുന്നത്.
ജനങ്ങൾ ഇടതൂർന്ന് താമസിക്കുന്ന സമാധാന മേഖലയിലാണ് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ ബെവ്കോ ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നത്. ഔട്ട്‌ലെറ്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന കെട്ടിടം മൈലൂരിക്കോണം ശ്രീ മന്ത്രമൂർത്തീ ക്ഷേത്രത്തിൽ നിന്ന് കേവലം 30മീറ്റർ ദൂരം മാറിയാണ് സ്ഥിതിചെയ്യുന്നത്. ഔട്ട്‌ലെറ്റ് വരികയാണെങ്കിൽ ക്ഷേത്ര ആരാധനയേയും ആചാരങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും ബസ് സ്റ്റോപ്പിലെ യാത്രാക്കാർക്കും സ്വതന്ത്രമായി വഴിനടക്കാനാകാത്ത സ്ഥിതിയാകും.ഈ വിഷയങ്ങൾ കാണിച്ച് മുഖ്യമന്ത്രിക്കും,എം.ഡിയുടേയും ജില്ലാ കളക്ടറുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ കുട്ടികളും പ്രത്യേക പരാതി മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.
ബിവറേജ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാരും മന്ത്രമൂർത്തിക്ഷേത്ര ട്രസ്റ്റിന്റേയും സംയുക്ത യോഗം ആവശ്യപ്പെട്ടു. വീരണകാവ് സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അലിഖാൻ,സുന്ദരേശൻ,ബോബൻ,സുരേഷ് കുമാർ,വൈ.ബിനു,സ്വയംപ്രഭ,സുന്ദരേശൻ,ശശികുമാർ തുടങ്ങിയവർ സംസാരിച്ചു. ജനകീയ പ്രതിഷേധം കണക്കിലെടുക്കാതെ ബെവ്കോ ഔട്ട്‌ലെറ്റ് കൊണ്ടുവരാൻ നീക്കം നടത്തിയാൽ വലിയ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.