
വിഴിഞ്ഞം: കസ്റ്റഡി മരണത്തെ തുടർന്ന് മൂന്ന് എസ്.ഐമാരെ സസ്പെൻഡ് ചെയ്തിനു പിന്നാലെ കൈക്കൂലിക്കേസിൽ തിരുവല്ലം എസ്.എച്ച്.ഒയെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സുരേഷ് വി. നായരെയാണ് അഭ്യന്തരവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ആർ. ഷീലാറാണി സസ്‌പെൻഡ് ചെയ്‌ത് ഉത്തരവിറക്കിയത്. അമ്പലത്തറ, കമലേശ്വരം ഭാഗങ്ങളിൽ അനധികൃതമായി മണ്ണ് ഖനനം നടത്തുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നു, പ്രതിഫലം ലഭിക്കാത്ത വിഷയങ്ങളിൽ ചില വാഹനങ്ങൾ അനധികൃതമായി സ്റ്റേഷനിൽ സൂക്ഷിച്ചശേഷം ഇയാൾ ആവശ്യപ്പെടുന്ന തുക ലഭിച്ചാൽ ചെറിയ തുകയ്ക്കുള്ള പിഴ ചുമത്തി വാഹനങ്ങൾ വിട്ടയക്കാറുണ്ടെന്നും പൊതുജനങ്ങളോടുള്ള പെരുമാറ്റം ശരിയല്ലെന്നുമുള്ള ആരോപണങ്ങളുണ്ടെന്നും ഉത്തരവിൽ പറയുന്നു.
ജഡ്ജിക്കുന്നിലെത്തിയ കുടുംബത്തെ ആക്രമിച്ച കേസിൽ പിടിയിലായ സുരേഷ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എസ്.എച്ച്.ഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കസ്റ്റഡി മരണം ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നെങ്കിലും കേസ് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു. സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടനുസരിച്ച് എസ്.ഐമാരായ ബിപിൻ വൈശാഖ്, ഗ്രേഡ് എസ്.ഐ സജീവ് എന്നിവരെ കമ്മിഷണർ ജി. സ്പർജൻ കുമാർ സസ്‌പെൻഡ് ചെയ്‌തിരുന്നു.