പാലോട്: സ്കുൾ, കോളേജ് വിദ്യാർത്ഥികളുടെ യാത്ര അയപ്പുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികളും അപകടകരമായ രീതിയിലുള്ള വാഹന റാലികളും അഭ്യാസ പ്രകടനങ്ങളും നടത്തുന്നതിനെതിരെ കർശന നിർദ്ദേശങ്ങളുമായി പാലോട് പൊലീസ്. യാത്രയയപ്പ് ദിനങ്ങളിൽ ഒത്തുചേർന്നു നടത്തുന്ന ആഘോഷങ്ങൾ പരിധി വിടരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുണ്ട്. ഇത് പരസ്യമായി ലംഘിക്കുന്ന കാഴ്ചയാണ് കാണുന്നത്. വിദ്യാർത്ഥികൾ വാഹനങ്ങളുമായി സ്‌കൂൾ പരിസരത്തു പ്രവേശിക്കുന്നത് തടയണമെന്ന നിർദ്ദേശവും പലപ്പോഴും പാലിക്കപ്പെടുന്നില്ല. പാലോട് പൊലിസ് സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിൽ ഇത്തരം പരിപാടികൾ സംഘടപ്പിക്കുന്നതിന് സ്കൂൾ അധികൃതരുടെ അനുമതി വാങ്ങേണ്ടതും വാഹന റാലികളോ അഭ്യാസപ്രകടനങ്ങളോ നടത്തിയാൽ വാഹനങ്ങൾ പിടിച്ചെടുത്ത് നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്. പ്രായപൂർത്തിയാകാത്തവരാണെങ്കിൽ മാതാപിതാക്കൾക്കെതിരെയും കേസെടുക്കും. സ്കൂളിന്റെ അനുമതിയില്ലാതെ കഴിഞ്ഞ ദിവസം ചിതറ പരുത്തി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് 2 വിദ്യാർത്ഥികൾ പാലോട് ഒരു ആഡിറ്റോറിയത്തിൽ വച്ചു നടത്തിയ യാത്രയയപ്പ് പരിപാടിയുടെ സംഘാടകർക്കെതിരെയും പങ്കെടുത്ത വാഹനങ്ങൾക്കെതിരെയും കേസെടുത്തു. ഇത്തരം യാത്രയയപ്പ് പരിപാടികൾ സ്കൂളിൽ തന്നെ നടത്തേണ്ടതും സ്കൂളിന് പുറത്ത് സംഘടപ്പിക്കുന്ന എല്ലാ പരിപാടികൾക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതുമാണെന്ന് പാലോട് സി.ഐ സി.കെ. മനോജ് അറിയിച്ചു.