kovalam

തിരുവനന്തപുരം: വേനൽക്കാലമായതിനാലും ടൂറിസം സീസൺ അടുക്കുന്നതിനാലും വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുകയാണ് അധികൃതർ. കൊവിഡിൽ തളർന്ന ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് പ്രത്യേക കാമ്പെയിനുകളും ആരംഭിച്ചിട്ടുണ്ട്. നീണ്ട രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ഇത്തരം കാമ്പെയിനുകളുടെ ലക്ഷ്യം. കൊവിഡ് ഭീതി കുറഞ്ഞതിനാൽ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ കോവളത്തെത്തുന്നുണ്ട്. അതിനാൽത്തന്നെ മോഷണമുൾപ്പെടെ, ടൂറിസ്റ്റുകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കാനും സാദ്ധ്യതയേറെയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് കോവളം ടൂറിസ്റ്റ് മേഖലയിൽ സുരക്ഷ ശക്തമാക്കുന്നത്.

ടൂറിസംവകുപ്പ് സ്ഥാപിച്ച 55ഓളം സോളാർ വിളക്കുകൾ നിലവിൽ പ്രവർത്തനരഹിതമാണ്. ഇതിന് ബദലായി സൗരോർജ്ജവും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് വിളക്കുകൾ സ്ഥാപിക്കുന്നതും ടൂറിസം ഡയറക്ടറേറ്റിന്റെ പരിഗണനയിലാണ്.

പുത്തൻ എ.എൻ.പി.ആർ കാമറകൾ കോവളം ടൂറിസ്റ്റ് മേഖലയിൽ നിരീക്ഷണം ശക്തമാക്കുന്നതിനും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിവിധ സ്ഥലങ്ങളിൽ 10 എ.എൻ.പി.ആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ) കാമറകൾ സ്ഥാപിക്കാനും ടൂറിസം വകുപ്പ് തീരുമാനിച്ചു. വിദേശ ടൂറിസ്റ്റുകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ നിലവിൽ വിവിധ ഭാഗങ്ങളിൽ 50 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെയാണ് കുറ്റവാളികളുടെ വാഹന നമ്പർ ട്രാക്ക് ചെയ്യാൻ പുതുതായി എ.എൻ.പി.ആർ കാമറകൾ ക്രമീകരിക്കുന്നത്.

തെരുവ് വിളക്കുകൾ, മിനി ഹൈമാസ്റ്റ് ലൈറ്റുകൾ, പുതിയ കൈവരികൾ, ബീച്ചിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ശരിയായ ഫെൻസിംഗ് എന്നിവ ഉടൻ സ്ഥാപിക്കാനാണ് പദ്ധതി. കൂടുതൽ പൊലീസ് എയ്ഡ് പോസ്റ്റുകളും സ്ഥാപിക്കും. ബീച്ചിന്റെ വിവിധ ഭാഗങ്ങളിൽ എട്ട് മിനി ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. കോവളം ജംഗ്ഷൻ മുതൽ പാലസ് റോഡ് വരെയുള്ള കൈവരികൾ മാറ്റിസ്ഥാപിക്കാനും സഞ്ചാരികളുടെ സുരക്ഷ മുൻനിറുത്തി കോവളത്തെ 'സൂയിസൈഡ് പോയിന്റി'ൽ ആറടി ഉയരമുള്ള മുള്ളുവേലി സ്ഥാപിക്കാനും പദ്ധതിയുണ്ട്.