
തിരുവനന്തപുരം: സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിലും സുപ്രീംകോടതി നിർദ്ദേശപ്രകാരം നാലുമാസത്തിനകം നിരീക്ഷണ കാമറാ സംവിധാനമൊരുക്കും. വീഡിയോയും ശബ്ദവും 24 മണിക്കൂറും റെക്കാഡ് ചെയ്ത് ഒന്നരവർഷം സൂക്ഷിക്കാവുന്ന സംവിധാനത്തിന് 46 കോടിയാണ് ചെലവ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടെലികമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിനാണ് (ടി.സി.ഐ.എൽ) കരാർ. രാജസ്ഥാനിലും ബീഹാറിലും കാമറാ സംവിധാനമൊരുക്കുന്നതും ടി.സി.ഐ.എല്ലാണ്.
ഓരോ സ്റ്റേഷനിലും 13 കാമറ വരെ സ്ഥാപിക്കും. കൃത്രിമം കാട്ടാതിരിക്കാൻ ദൃശ്യങ്ങൾ രഹസ്യമായി സൂക്ഷിക്കും. ജില്ലാ പൊലീസ് മേധാവിയുടെ രഹസ്യ പാസ്വേർഡിലൂടെയേ ഇത് തുറക്കാനാവൂ. കേടായാൽ ആറുമണിക്കൂറിനകം അറ്റകുറ്റപ്പണിയും നടത്തും. റിസർവായി നൂറ് കാമറകളുണ്ടാവും. 2018ൽ 274 സ്റ്റേഷനുകളിൽ സ്ഥാപിച്ച സി.സി ടിവികളും പുതിയ സംവിധാനത്തിലേക്ക് മാറ്റും. കാമറ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് എസ്.എച്ച്.ഒ ഉറപ്പാക്കണം. ഇതിനായി ഇൻവെർട്ടർ സജ്ജമാക്കും. ലോക്കപ്പ്, സ്റ്റേഷൻ കസ്റ്റഡി മർദ്ദനക്കേസുകളിൽ പൊലീസിനെതിരായ പ്രധാന തെളിവായി ദൃശ്യങ്ങളും ശബ്ദവും മാറും.
 നിറയുന്ന കാമറകൾ
സ്റ്റേഷന്റെ പ്രവേശനകവാടം, പുറത്തേക്കുള്ള വഴികൾ, റിസപ്ഷൻ, ലോക്കപ്പ്, ഇടനാഴികൾ, ഇൻസ്പെക്ടറുടെയും സബ് ഇൻസ്പെക്ടർമാരുടെയും മുറികൾ, ലോക്കപ്പിന്റെ പുറംഭാഗം, സ്റ്റേഷൻ ഹാൾ, സ്റ്റേഷൻ പരിസരം, ഡ്യൂട്ടി ഓഫീസറുടെ മുറി, കുറ്റാരോപിതരെ ഇരുത്തുന്ന മുറികൾ
'എല്ലാ സ്റ്റേഷനുകളിലും നിരീക്ഷണ സംവിധാനമൊരുങ്ങും. കൃത്രിമം തടയാൻ പ്രത്യേക സോഫ്ട്വെയറിലാവും ഇവ പ്രവർത്തിക്കുക".
- മനോജ് എബ്രഹാം,
അഡി.ഡി.ജി.പി, പൊലീസ് ആസ്ഥാനം