
വെഞ്ഞാറമൂട്: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പണിമുടക്കിൽ വെഞ്ഞാറമൂട്ടിൽ സി.പി.ഐ - സി.പി.എം സംഘർഷം. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പണിമുടക്കിൽ വെഞ്ഞാറമൂട്ടിൽ സി.ഐ.ടി.യും, എ.ഐ.ടി.യു.സിയും വെവ്വേറെ പന്തലുകളിലാണ് സമരം സംഘടിപ്പിച്ചത്. സമരത്തിനിടെ സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം സി.ഐ.ടി.യു തൊഴിലാളികളുടെ സമരപ്പന്തലിന് മുന്നിൽ എത്തിയപ്പോഴാണ് ഇരുകൂട്ടരും തമ്മിൽ കൈയാങ്കളിയിലേക്ക് കാര്യങ്ങൾ എത്തിയത്.
എ.ഐ.ടി.യു.സി പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് തർക്കം തുടങ്ങിയത്. തുടർന്ന് സംഘങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെ സി.ഐ.ടി.യു പ്രവർത്തകർ തിരികെ എ.ഐ.ടി.യു.സിയുടെ സമരപ്പന്തലിനടുത്തേക്ക് പ്രകടനം നടത്തി. ഇത് പൊലീസ് വാഹനം കുറുകെ ഇട്ട് തടഞ്ഞു. ഇതിന് പിന്നാലെ രണ്ട് കൂട്ടരും തമ്മിൽ പരസ്പരം കല്ലേറും നടന്നു. പൊലീസ് ഇടപെട്ടു രംഗം ശാന്തമാക്കിയെങ്കിലും സംഘർഷാവസ്ഥ തുടരുകയാണ്. തുടർന്ന് പാങ്ങോട്, നഗരൂർ, വട്ടപ്പാറ പൊലീസ് സ്‌റ്റേഷനുകളിൽ നിന്ന് പൊലീസെത്തി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.