
മലയിൻകീഴ്: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോൽസവം ഇന്നലെ ആറാട്ടോടെ സമാപിച്ചു.വൈകുന്നേരം 4.നും 4.30 നും മദ്ധ്യേ തൃക്കൊടിയിറക്കി ക്ഷേത്ര തന്ത്രിയുടെ പ്രതിനിധി ദേവ ചൈതന്യം വിഗ്രഹത്തിൽ ആവാഹിച്ച് തിരു: ആറാട്ടിന് പുറപ്പെടാനൊരുങ്ങി.ക്ഷേത്ര പരിസരമാകെ ദേവന്റെ ആറാട്ട് യാത്ര കാണാൻ വൻജനാവലിയെത്തിയിരുന്നു.ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പഞ്ചവാദ്യത്തിന്റെ താളലയത്തിൽ ഗുരുവായൂർ ഗജവീരൻ സിദ്ധാർത്ഥൻ തിടമ്പേറ്റി ആറാട്ടിന് എഴുന്നള്ളി.ഗുരുവായൂർ മാധവൻകുട്ടി,ഗൗരിനന്ദൻ എന്നീ രണ്ട് ഗജവീരന്മാരും അകമ്പടിയുണ്ടായി. ജംഗ്ഷനിൽ നിന്ന് 7 മണിയോടെ മേപ്പൂക്കട കുഴയ്ക്കാട് ഭഗവതി ക്ഷേത്രത്തിലേയ്ക്കായിരുന്നു ആറാട്ട്.രാത്രി 9 ന് കുഴയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് തിരിച്ചെഴുന്നള്ളി ,നിറപറ,തട്ടപൂജ സമർപ്പണം തുടർന്ന് മലയിൻകീഴ് ജംഗ്ഷനിൽ എതിരേറ്റു.തുടർന്ന് പഞ്ചാവാദ്യം,ആചാരവെടിയോടെ ആറാട്ടിന് സമാപ്തി കുറിച്ചു.