
പെരുമ്പാവൂർ: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന അന്തർസംസ്ഥാന സംഘത്തിലെ പ്രധാനിയെ ആന്ധ്രാപ്രദേശിലെ കടലോരഗ്രാമമായ കാക്കിനടയിൽ നിന്ന് പ്രത്യേക അന്വേഷണസംഘം സാഹസികമായി പിടികൂടി. ഈസ്റ്റ് ഗോദാവരി കാക്കിനട ഗോളിലാപട്ട സ്വദേശി ധർമ്മതേജ (21)യെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കുന്നുവഴിയിലെ കൊറിയർ സ്ഥാപനം വഴി കഴിഞ്ഞ ഒക്ടോബറിൽ 30 കിലോ കഞ്ചാവ് കടത്തിയ സംഘത്തിന് ആന്ധ്രയിൽ നിന്ന് കഞ്ചാവ് നൽകിയത് ഇയാളാണ്. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു.
കൊറിയർ വഴി കഞ്ചാവയച്ച കളരിക്കൽ ഗോകുലിനെ വിശാഖപട്ടണത്തിലെ ജയിലിൽ വച്ചാണ് ധർമ്മതേജ പരിചയപ്പെടുന്നത്. രണ്ടു പേരും കഞ്ചാവ് കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഗോകുൽ കഞ്ചാവ് കച്ചവടത്തിൽ ധർമ്മതേജയുടെ പങ്കാളിയായി. നിരവധി തവണ ഇവർ കേരളത്തിലേക്ക് കഞ്ചാവ് കടത്തി. കാക്കിനടയിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ധർമ്മതേജ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തി പെരുമ്പാവൂരിലെത്തിച്ചു. എ.എസ്.പി അനുജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, സബ് ഇൻസ്പെക്ടർ റിൻസ് എം. തോമസ്, എ.എസ്.ഐ എൻ.കെ. ബിജു, എസ്.സി.പി.ഒ പി.എ അബ്ദുൽ മനാഫ്(കുന്നത്തുനാട്), എം.ബി.സുബൈർ, ജിഞ്ചു കെ. മത്തായി തുടങ്ങിയവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.