p

കൊച്ചി: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ അപരിഷ്കൃതമായ ആചാരങ്ങളിലും വഴിപാടുകളിലും കാലോചിതമായ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ സർക്കാർ യോഗം വിളിക്കും. ദേവസ്വംവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നിർദ്ദേശത്തെ തുടർന്നാണ് നീക്കം. തിരുവനന്തപുരത്ത് ഇൗ മാസം അവസാനമോ മേയ് ആദ്യമോ യോഗം നടക്കുമെന്നാണ് സൂചന.
സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളുടെ പ്രസിഡന്റുമാർ, ജാതിഭേദമെന്യേ തന്ത്രി സമൂഹത്തിലെ പ്രതിനിധികൾ, ഭക്തസംഘടനകൾ, മതപണ്ഡിതർ, നിയമവിദഗ്ദ്ധർ തുടങ്ങിയവരെ യോഗത്തിലേക്ക് ക്ഷണിക്കും. ഇതിന് മുന്നോടിയായി ദേവസ്വംവകുപ്പ് മേധാവികളുമായി അനൗദ്യോഗിക കൂടിയാലോചന നടന്നു. ദുരാചാരങ്ങളും വിവേചനങ്ങളുമായി ബന്ധപ്പെട്ട നൂറുകണക്കിന് പരാതികളാണ് ലഭിച്ചിട്ടുള്ളത്. സങ്കീർണ്ണമായ പ്രശ്നങ്ങളിൽ തുടർ ചർച്ചകൾ നടത്താൻ സമിതി രൂപീകരിക്കും.

ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട്, നൃത്താവതരണത്തിന് വിലക്ക്, അന്യമതസ്ഥയെ വിവാഹം കഴിച്ചതിന് ബഹിഷ്കരണം തുടങ്ങിയവ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

ദുരാചാരം, വിവേചനം

 കാൽകഴുകിച്ചൂട്ട്, മൃഗബലി, ഷർട്ടൂരൽ

 ശാന്തി നിയമനത്തിൽ ജാതിവിവേചനം (ശബരിമല, ഗുരുവായൂർ, തൃപ്പൂണിത്തുറ തുടങ്ങിയ ക്ഷേത്രങ്ങളിൽ)

 പ്രമുഖ ക്ഷേത്രങ്ങളിൽ കഴകം, വാദ്യജീവനക്കാരിൽ പിന്നാക്ക-പട്ടികവിഭാഗക്കാരെ അകറ്റി നിറുത്തൽ

 കലാപ്രകടനങ്ങളിലെയും ആചാരങ്ങളിലെയും ജാതി, മത വിലക്ക്

ദേവസ്വം ബോർഡുകൾ

(ബ്രാക്കറ്റിൽ ക്ഷേത്രങ്ങളുടെ എണ്ണം)

• തിരുവിതാംകൂർ (1250)

• കൊച്ചിൻ (406)

• ഗുരുവായൂർ (12)

• കൂടൽമാണിക്യം (12)

• മലബാർ (1378)