കോലഞ്ചേരി: കോരൻകടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് ഉടൻ തുടങ്ങാൻ ധാരണയായി. പാലം നിർമ്മാണം അന്തിമഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ അപ്രോച്ച് റോഡിനായി സ്ഥലമേ​റ്റെടുക്കുന്ന കാര്യത്തിൽ നിലനിന്ന അനിശ്ചിതത്വമാണ് അവസാനിക്കുന്നത്. സ്ഥലം വിട്ടുനൽകുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരം മേയ് 15 നകം നൽകുമെന്ന് എം.എൽ.എ നൽകിയ ഉറപ്പിനെത്തുടർന്നാണിത്. നിർമ്മാണം ആരംഭിക്കാനുള്ള എൻ.ഒ.സി ഭൂവുടമകൾ നൽകും. പൂതൃക്ക പഞ്ചായത്തിൽ ജില്ലാ കളക്ടറും ജനപ്രതിനിധികളും നാട്ടുകാരുമടക്കം ചേർന്ന സംയുക്ത യോഗത്തിലാണ് എം.എൽ.എ ഭൂവുടമകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ചത്. ജില്ലാ കളക്ടർ ജാഫർമാലിക്ക് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ഭൂവുടമകളുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു. വൈകിട്ട് നാല് മണിയോടെ കോരൻകടവിലെത്തിയ എം.എൽ.എയും കളക്ടറും പാലത്തിന്റെ നിർമ്മാണപുരോഗതി വിലയിരുത്തിയ ശേഷം അപ്രോച്ച് റോഡ് കടന്നുപോകുന്ന സ്ഥലങ്ങൾ സന്ദർശിച്ചു. പൊതുമരാമത്ത് റവന്യൂ ഉദ്യോഗസ്ഥരും അനുഗമിച്ചു.

കുന്നത്തുനാട് - പിറവം നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് മൂവാ​റ്റുപുഴയാറിന് കുറുകെയാണ് പാലം നിർമ്മിക്കുന്നത്. 2010ൽ അന്നത്തെ എം.എൽ.എ ആയിരുന്ന എം.എം.മോനായിയുടെ ശ്രമഫലമായാണ് പാലം നിർമ്മാണമാരംഭിച്ചത്. അഞ്ച് സ്പാനുകളുടെ നിർമ്മാണം പൂർത്തിയാക്കിയശേഷം അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2012 ഏപ്രിലിൽ നിർമ്മാണം നിർത്തിവച്ചു. പാലത്തിനു വേണ്ട ഏഴ് സ്പാനുകളിൽ അഞ്ചെണ്ണത്തിന്റേയും നിർമ്മാണം പൂർത്തിയാക്കിയെങ്കിലും സ്ഥലം ഏറ്റെടുക്കാത്തത് മൂലം ബാക്കിയുള്ള രണ്ടെണ്ണിന്റെ നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. എൽ.ഡി.എഫ് സർക്കാർ 2020ൽ പാലത്തിന് 14.3 കോടി രൂപയുടെ ഭരണാനുമതി നൽകിയതോടെയാണ് നിലച്ച നിർമ്മാണം പുനരാരംഭിച്ചത്. അന്നുണ്ടായിരുന്ന കരാറുകാരനെ മാറ്റി മറ്റൊരാൾക്ക് ജോലി ടെണ്ടർചെയ്ത് നൽകുകയായിരുന്നു.

പൂതൃക്ക, രാമമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുഴയ്ക്ക് കുറുകെ 125 മീ​റ്ററിലാണ് പാലം. 11 മീ​റ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശവും ഒന്നരമീ​റ്റർ വീതിയിൽ നടപ്പാതയുമുണ്ട്. പാലം യാഥാർത്ഥ്യമാകുന്നതോടെ പിറവം, കൂത്താട്ടുകുളം മേഖലകളിൽനിന്ന് കോലഞ്ചേരിയിലേക്കുള്ള ദൂരം ഗണ്യമായി കുറയും.