
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ സൈബർ വിദഗ്ദ്ധൻ കോഴിക്കോട് സ്വദേശി സായ് ശങ്കറെ ക്രൈംബ്രാഞ്ച് ഏഴാം പ്രതിയാക്കി. മുഖ്യപ്രതി നടൻ ദിലീപിന്റെ നിർദ്ദേശപ്രകാരം രണ്ട് ഐ ഫോണുകളിൽ നിന്ന് സുപ്രധാന വിവരങ്ങൾ നീക്കി തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇക്കാര്യങ്ങൾ വിശദീകരിച്ച് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ വൈകിട്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. സൈബർ തട്ടിപ്പുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നതും കോടതിയെ അറിയിച്ചിട്ടുണ്ട്. ഒളിവിൽ പോയ സായ് ശങ്കറെ കണ്ടെത്താനായിട്ടില്ല.
വിൻസന്റിനെ ചോദ്യം ചെയ്തു
ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ നീക്കാൻ ദിലീപിനെ സഹായിച്ച മുംബയിലെ ലാബ് പ്രൈവറ്റ് ഇന്ത്യ ലിമിറ്റഡ് ഉടമയെ പരിചയപ്പെടുത്തിയ മുൻ അസി. ടാക്സ് കമ്മിഷണർ വിൻസെന്റ് ചൊവ്വല്ലൂരിനെ ക്രൈംബ്രാഞ്ച് ഇന്നലെ മണിക്കൂറുകൾ ചോദ്യം ചെയ്ത് വിട്ടയച്ചു. അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ദിലീപിന്റെ ഫോണുകളിലെ വിവരങ്ങളും ചാറ്റുകളും നശിപ്പിക്കാൻ മുംബയിലെ ലാബിനെ ഏർപ്പാടാക്കിയതെന്നാണ് വിൻസെന്റിന്റെ മൊഴി. സി.ബി.ഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിലെ പ്രതിയുമാണ് വിൻസെന്റ്.
ദിലീപിന്റെ അഭിഭാഷകർക്കെതിരെ
യുവ നടിവീണ്ടും പരാതി നൽകി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനുവേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള, അഡ്വ. ഫിലിപ്പ്. ടി. വർഗ്ഗീസ്, അഡ്വ. സുജേഷ് മേനോൻ എന്നിവർക്കെതിരെ നേരത്തെ നൽകിയ പരാതിയിലെ പിഴവുകൾ തിരുത്തി ഇരയായ നടി വീണ്ടും കേരള ബാർ കൗൺസിലിൽ പരാതി നൽകി. ഏപ്രിൽ ഏഴിനു ചേരുന്ന ബാർ കൗൺസിൽ യോഗം പരാതി പരിഗണിച്ച് നോട്ടീസ് നൽകുന്നതടക്കമുള്ള തുടർനടപടികൾ തീരുമാനിക്കും.
പ്രതിയുടെ അഭിഭാഷകർ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കൂട്ടു നിന്നെന്നാരോപിച്ചാണ് നടി മാർച്ച് 16ന് ബാർ കൗൺസിലിൽ പരാതി നൽകിയത്. അഭിഭാഷകർക്കെതിരെ പരാതി നൽകാനുള്ള ചട്ടത്തിലെ വ്യവസ്ഥകൾ പാലിച്ചല്ല പരാതിയെന്ന് ബാർ കൗൺസിൽ അന്നു തന്നെ മറുപടി നൽകിയിരുന്നു. ബാർ കൗൺസിലിന്റെ നിയമപ്രകാരം പരാതിയുടെ 30 പകർപ്പുകൾ നൽകണം. ഫീസായി 2,500 രൂപയും കെട്ടിവയ്ക്കണം. ഈ വ്യവസ്ഥകളെല്ലാം പാലിച്ചാണ് ഇന്നലെ വീണ്ടും പരാതി നൽകിയത്.