മുവാറ്റുപുഴ: കുട്ടികളെ പുറത്താക്കി വീട് ജപ്തിചെയ്ത സംഭവത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടെ ചെക്കും മൂവാറ്റുപുഴ അർബൻ ബാങ്കിലെത്തി.
ജപ്തി വിവാദമായപ്പോൾ ബാങ്കിലെ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) അംഗങ്ങൾ പണം അടച്ച് ബാദ്ധ്യത തീർത്തിരുന്നു. ഇതുപക്ഷേ, സ്ഥലം ഉടമ അജേഷ് അംഗീകരിച്ചിരുന്നില്ല. വായ്‌പ താൻതന്നെ അടച്ചുതീർക്കാമെന്നാണ് അജേഷിന്റെ നിലപാട്.
എം.എൽ.എയുടെ 1,35,586 രൂപയുടെ ചെക്കുമായി അജേഷിന്റെ ഭാര്യ മഞ്ജു
വാർഡ് മെമ്പർ നെജി ഷാനവാസിനൊപ്പം ഇന്നലെ അർബൻ ബാങ്ക് ഹെഡ് ഓഫീസിലെത്തുകയായിരുന്നു. സ്വീകരിക്കാൻ മാനേജർ സിന്ധു ആദ്യം തയ്യാറായില്ല. ചർച്ചകൾക്ക് ശേഷം പണമായി അടയ്ക്കണമെന്ന് മാനേജർ നിർദേശിച്ചെങ്കിലും മഞ്ജു വഴങ്ങിയില്ല. ഒടുവിൽ മാനേജർ ചെക്ക് കൈപ്പറ്റിയെങ്കിലും തുടർനടപടി എടുത്തിട്ടില്ല.
പിതാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മൂന്ന് പെൺകുട്ടികളടക്കം നാല് കുട്ടികളെ ഇറക്കിവിട്ടായിരുന്നു ജപ്തി. മാത്യു കുഴൽനാടൻ എം.എൽ.എ സ്ഥലത്തെത്തി പൂട്ട് തകർത്താണ് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിച്ചത്. ബാദ്ധ്യത തീർക്കുമെന്നും എം.എൽ.എ പ്രഖ്യാപിച്ചിരുന്നു.
സഹകരണ മന്ത്രി ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശിച്ചതിന് പിന്നാലെ ബാങ്ക് സി.ഇ.ഒ ജോസ് കെ.പീറ്റർ രാജിവയ്ക്കുകയും ചെയ്തു.