mujeeb
മുജീബ്

ആലുവ: ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈറെയും തട്ടിക്കൊണ്ടുപോയ കേസിൽ ക്വട്ടേഷൻ കൊടുത്ത ഏലൂർ മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ വാടകയ്ക്കു താമസിക്കുന്ന പാലക്കാട് തൃത്താല ആനിക്കര പയ്യാറ്റിൽവീട്ടിൽ മുജീബിനെ (44) ആലുവ പൊലീസ് അറസ്റ്റുചെയ്തു.

പ്രതിക്കായി കാറിൽ കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ പ്രതിതന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറിച്ചുവിൽക്കുകയിരുന്നു ലക്ഷ്യം. എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രധാന ഹാൻസ് മൊത്തവിതരണക്കാരനാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ചശേഷം ഇയാളെ കളമശേരിയിൽ ഇറക്കിവിട്ടു. പിന്നീട് ഫോണും കാറുമായി സംഘംകടന്നു. ബംഗളൂരുവിൽനിന്ന് ഹാൻസ് ആലുവയിൽ എത്തിച്ചപ്പോഴാണ് സംഘം തട്ടിക്കൊണ്ടുപോയത്.

സംഭവത്തിനുശേഷം ഒളിവിലായിരുന്ന മുജീബിനെ കളമശേരിയിൽ നിന്നാണ് പിടികൂടിയത്. ഇയാളുടെ കാറിലും വീട്ടിലുമായി സൂക്ഷിച്ച അഞ്ചുചാക്ക് ഹാൻസ് പൊലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തിലെ അൻസാബ്, അരുൺഅജിത് എന്നിവരെ കൊല്ലത്തുനിന്ന് അറസ്റ്റുചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐ പി.എസ്. ബാബു, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.ബി. സജീവ് എന്നിവരുണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി പറഞ്ഞു.