കോലഞ്ചേരി: എം.സി റോഡിൽ മണ്ണൂർ ജംഗ്ഷനിൽ സിഗ്‌നൽ സ്ഥാപിച്ചിട്ടും രക്ഷയില്ല, അപകടങ്ങൾ തുടരുന്നു. ഇന്നലെ രണ്ട് കാറുകളും ബൈക്കുമാണ് അപകടത്തിൽപെട്ടത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പെരുമ്പാവൂരിലേയ്ക്ക് പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് എം.സി റോഡിലേയ്ക്ക് കടക്കുന്ന വാഹനങ്ങളെ വളവിലെത്തുമ്പോൾ മുൻകൂട്ടി കാണാൻ കഴിയാതെ വരുന്നതാണ് അപകടങ്ങളുണ്ടാക്കുന്നത്. വളവുതിരിഞ്ഞ് വരുമ്പോഴാകും വാഹനങ്ങൾ ശ്രദ്ധയിൽപെടുന്നത്. പെട്ടെന്നുള്ള ബ്രേക്കിടലും വാഹനം വെട്ടിച്ചുമാറ്റാനുള്ള ശ്രമവും അപകടത്തിൽ കലാശിക്കുന്നു. ഈ റോഡിലെ അപകടകരമായ വളവുകളെക്കുറിച്ചറിയാതെ എത്തുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നത്. ആധുനിക നിലവാരത്തിൽ പണിപൂർത്തിയാക്കിയതാണ് എം.സി റോഡ്. എന്നാൽ നിർമ്മാണകാലത്തുതന്നെ അപകടകരമായ വളവുകളാണ് റോഡിൽ നിരവധി ജീവനുകൾ പൊലിയുന്നതിന് കാരണമാകുന്നത്. അതിലൊന്നാണ് അന്നപൂർണ ജംഗ്ഷനിലേത്. നെല്ലാടുനിന്നുള്ള റോഡ് വന്നുകയറുന്ന എം.സി റോഡിലെ ജംഗ്ഷനാണിത്. സമാനമായ രീതിയിലാണ് കിഴക്കെകവലയിലും. എം.സി റോഡിൽനിന്ന് വെങ്ങോല, പോഞ്ഞാശേരി റോഡിലേയ്ക്ക് കയറുന്ന ജംഗ്ഷനാണിത്. രണ്ടിടത്തും കാഴ്ചമറയ്ക്കുന്ന വളവുകളാണ്.
കഴിഞ്ഞ ഒരുമാസത്തിനിടെ പത്തിലധികം അപകടങ്ങളാണ് ഇവിടങ്ങളിൽ നടന്നത്.
മരണപ്പാച്ചിലിന് വേണം പരിഹാരം
അപകട പരമ്പരയൊരുക്കുന്ന ഇവിടെ അന്നപൂർണ ജംഗ്ഷനിലും കിഴക്കെക്കവലയിലും അപകടവളവെന്ന മുന്നറിയിപ്പിനായി ഇരുവശത്തുനിന്നും എത്തുന്ന ഡ്രൈവർമാർക്ക് കാണത്തക്കവിധം മിന്നുന്ന മഞ്ഞലൈറ്റും അപകടമേഖല എന്നെഴുതിയ സിഗ്‌നലും സ്ഥാപിച്ചത് ഒരുവർഷം മുമ്പാണ്. എന്നാൽ സിഗ്‌നൽ ശ്രദ്ധിക്കാതെയാണ് ഇപ്പോഴും വാഹനങ്ങളുടെ മരണപ്പാച്ചിൽ. കീഴില്ലം സ്‌കൂൾ ജംഗ്ഷനിൽനിന്ന് മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകുമ്പോൾ നേർക്കാഴ്ചയുള്ള ഇറക്കംകഴിഞ്ഞുവരുന്ന വളവിലും അപകടപരമ്പരയാണ് നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ മാത്രം അഞ്ചിലേറെ അപകടങ്ങൾ ഇവിടെ നടന്നുകഴിഞ്ഞു. എതിർദിശയിൽനിന്നുവരുന്ന വാഹനങ്ങൾക്ക് കാഴ്ച മറയുന്നതാണ് അപകടത്തിന് കാരണം. മഞ്ഞ സിഗ്‌നൽ സ്ഥാപിച്ചശേഷം റോഡിൽ അപകടവളവാണെന്നറിയിക്കുന്ന സ്പീഡ് ബ്രേക്കറുകളും സ്ഥാപിച്ചുവെങ്കിലും അപകടങ്ങൾക്ക് ഒരു കുറവുമില്ല.