sajad
സജാത്

ആലുവ: ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പള്ളുരുത്തി കള്ളിവളപ്പിൽ ചേനപ്പറമ്പിൽ വീട്ടിൽ ഇപ്പോൾ കറുകപ്പിള്ളി ഈച്ചരങ്ങാട് വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് സജാദ് (25), കൊടുങ്ങല്ലൂർ കോടഞ്ചേരി ഇപ്പോൾ അഞ്ചപ്പാലം കോടർലിയിൽ വാടകയ്ക്ക് താമസിക്കുന്ന തമീൻ (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു.

ക്വട്ടേഷൻ കൊടുത്ത പാലക്കാട് തൃത്താല ആനിക്കര പയ്യാറ്റിൽ വീട്ടിൽ ഇപ്പോൾ ഏലൂർ മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ വാടകയ്ക്കു താമസിക്കുന്ന മുജീബ് ഉൾപ്പെടെ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുജീബിന് കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ മുജീബ് തന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറിച്ചു വിൽക്കുകയിരുന്നു ലക്ഷ്യം.

കഴിഞ്ഞ 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്തുവച്ചാണ് ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ എട്ടംഗസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ചശേഷം ഇയാളെ കളമശേരിയിൽ ഇറക്കിവിട്ടു. പിന്നീട് ഫോണുംകാറുമായി സംഘം കടന്നുകളയുകയായിരുന്നു. കേരളത്തിന് പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. സജാദ് വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും തട്ടിക്കൊണ്ടുപോയ വാഹനവും മുജീബിന്റെ വീട്ടിൽനിന്ന് ഹാൻസ് നിറച്ച ചാക്കുകളും കണ്ടെടുത്തിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐമാരായ പി.എസ്. ബാബു, അബ്ദുൽ റൗഫ്, കെ.ആർ. മുരളീധരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.