
കൊച്ചി: കൊച്ചിയുടെ നിഘണ്ടുവായിരുന്നു അന്തരിച്ച ജോൺപോൾ. ഈ നാടിന്റെ ചരിത്രവും സംസ്കാരവും രുചിയും ഗന്ധവും ആചാരങ്ങളും ആഘോഷങ്ങളും അദ്ദേഹത്തിന് കാണാപാഠമായിരുന്നു. ഇവിടെയുള്ള ഓരോ സിനിമ , നാടക കലാകാരൻമാരെയും ഗായകരെയും എഴുത്തുകാരെയും രാഷ്ട്രിയക്കാരെയും അദ്ദേഹത്തിന് അടുത്തറിയാമായിരുന്നു.
നഗരത്തിന്റെ വളർച്ച തൊട്ടടുത്തു നിന്നുകണ്ടു. എറണാകുളം ബ്രോഡ്‌വേയിലെ വാടകവീട്ടിലായിരുന്നു ബാല്യകാലം .
കുട്ടിക്കാലത്ത് ആസ്വദിച്ച വൈവിദ്ധ്യമാർന്ന ഭക്ഷണപദാർത്ഥങ്ങളാണ് തന്നെ രുചിയുടെ കലവറയിലേക്ക് ആനയിച്ചതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. മതേതരവീക്ഷണം രൂപപ്പെടുത്തിയതും നഗരപരിസരം തന്നെ.
കൊവിഡിന് മുമ്പുള്ള കാലത്ത് എറണാകുളം ചങ്ങമ്പുഴപാർക്കിലെ സാംസ്കാരിക പരിപാടികളിൽ അവതാരകന്റെ റോളിലും അദ്ദേഹം വിളങ്ങി. എം.ടി, നടൻ മധു തുടങ്ങിയ മഹാരഥൻമാർ പങ്കെടുത്ത പരിപാടികൾ സ്റ്റേജിന് പിന്നിലെ കസേരയിലിരുന്ന് അദ്ദേഹം ഭംഗിയായി കോർത്തിണക്കി.
പ്രിയഗുരുനാഥൻ സാനുമാഷിനെ ആദരിക്കുന്ന ചടങ്ങുകളിൽ സജീവ സാന്നിദ്ധ്യമായി. മാഷിന്റെ 95ാം പിറന്നാളിനോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് ഏറ്റവും ഒടുവിൽ പങ്കെടുത്തത്. ആത്മസുഹൃത്തുക്കളായ നടൻ നെടുമുടി വേണുവിന്റെയും കെ.പി.എ.സി ലളിതയുടെയും അടുത്തിടെയുണ്ടായ മരണങ്ങൾ ജോൺ പോളിന് കനത്ത ആഘാതമായി.
" വിട പറയുംമുമ്പേ പറഞ്ഞ കഥകൾ "
പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഗ്രാമപ്രദേശമാണ് തന്റെ ഓർമ്മയിലുള്ള കൊച്ചിയെന്ന് ജോൺപോൾ പറഞ്ഞിട്ടുണ്ട്. പൊക്കാളിപ്പാടങ്ങൾ, കായലിലൂടെ നീങ്ങുന്ന ചരക്കുവള്ളങ്ങൾ, എങ്ങും പച്ചപ്പ് മാത്രം. ബ്രോഡ്‌വേയിലെ ചന്തക്കുളമാണ് പ്രധാന ഗതാഗത ജംഗ്ഷൻ. ചെറായിയിൽ താമസിക്കുന്ന ബന്ധുക്കൾ വള്ളത്തിലാണ് കൊച്ചിയിലേക്ക് എത്തിയിരുന്നത്. ഉന്തുവണ്ടിയിലോ കാളവണ്ടിയിലോ ലഗേജ് വീട്ടിലെത്തിക്കും.
എറണാകുളം മാർക്കറ്റിന് തൊട്ടടുത്തുള്ള മുസ്‌ളീം സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്. അവിടെയുണ്ടായിരുന്ന പത്ത് വീടുകളിലെ ഏക ക്രിസ്ത്യൻ കുടുംബം ഇവരുടേതായിരുന്നു പിന്നെ രണ്ട് ഹിന്ദുഭവനങ്ങളും. അന്നൊക്കെ ഓണത്തിന് മാത്രമല്ല ക്രിസ്മസിനും കുട്ടികളെല്ലാം ചേർന്ന് പൂക്കളം തീർത്തിരുന്നു. അതൊന്നും വെറും ആഘോഷമായിരുന്നില്ല. ശരിക്കും ഉത്സവമായിരുന്നു.
ബാല്യകാലത്തെന്നോ പെട്ടെന്ന് ഓർമ്മ നഷ്ടപ്പെട്ട് മറിഞ്ഞുവീണ തന്നെ ആശുപത്രിയിലേക്ക് എടുത്തോടിയത് അയൽപക്കത്തെ റാവുത്തരുടെ ഭാര്യയാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അമ്മയ്ക്ക് വയ്യായ്കയായാൽ അടുത്ത വീട്ടിലെ ഉമ്മമാർ മുലപ്പാൽ ഉൗട്ടും. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനും വീട്ടുകാർ പലഹാരങ്ങൾ കൈമാറിയിരുന്നു. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെയും സംസ്കാരത്തെയും രൂപപ്പെടുത്തുന്നതിൽ ബാല്യകാലജീവിതം വലിയൊരു പങ്ക് വഹിച്ചതായി അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നു.
കൊച്ചി ആദ്യ സിനിമാ
കളരിയായി....
എറണാകുളം ശ്രീധർ തിയേറ്ററാണ് തന്നെ സിനിമാക്കാരനാക്കിയതെന്ന് ജോൺപോൾ പറഞ്ഞിരുന്നു. പണ്ട് ഷൺമുഖം റോഡിന്റെ ഭാഗത്ത് കായൽത്തീരത്ത് രണ്ടടി ഉയരത്തിൽ ഒരു പാരപ്പറ്റുണ്ട്. സായാഹ്നങ്ങൾ അവിടെ ചെലവഴിക്കുകയെന്നത് ജോൺപോൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാരുടെ ആചാരമായിരുന്നു. ശ്രീധർ തിയേറ്ററിന്റെ തുടക്കകാലമാണ് അത്. എല്ലാ സിനിമകളും കാണും. അതിനുള്ള കാശ് എങ്ങനെയെങ്കിലും സംഘടിപ്പിക്കും. എ.സിയുള്ളതിനാൽ മാറ്റിനിക്ക് കയറും. പിന്നീട് പാരപ്പറ്റിലേക്ക് ഇരിപ്പിടം മാറ്റും. ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയുമൊക്കെ തുടങ്ങി കുറച്ചുകഴിഞ്ഞാൽ തിയേറ്ററുകാർ വാതിലുകൾ തുറന്നിട്ട് എ.സി ഓഫ് ചെയ്യും. കായൽകാറ്റ് നേരെ അങ്ങെത്തുന്നതിനാൽ പിന്നെ എ.സിയുടെ ഒന്നും ആവശ്യമില്ല. പുറത്തിരിക്കുന്ന ജോൺപോളും സംഘവും സിനിമയിലെ സംഭാഷണങ്ങൾ ശ്രദ്ധയോടെ ശ്രവിക്കും. സൗണ്ട് ട്രാക്കിന്റെ അകമ്പടിയോടെ സിനിമയിലെ സീനുകൾ മനസിൽ കാണും. രാത്രി വീട്ടിലേക്ക് തിരിച്ചുനടക്കുമ്പോൾ ചർച്ച മുഴുവൻ സിനിമയെ ചുറ്റിപ്പറ്റിയാവും. ഓരോ രംഗങ്ങളും കീറിമുറിച്ച് പരിശോധിക്കും. അന്നത്തെ ചർച്ചകളാണ് തന്നെ സിനിമാക്കാരനാക്കിയത്. അതായിരുന്നു ഏറ്റവും വലിയ ചലച്ചിത്ര പഠനക്കളരിയെന്ന് ജോൺപോൾ പിന്നീട് പറയുമായിരുന്നു.
ജോൺ പോളിന്റെ മരണം മലയാള ചലച്ചിത്രസാംസ്കാരിക ലോകത്തിനാകെ തീരാനഷ്ടമാണ്. ഏറെക്കാലത്തെ അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രചരണത്തിനും വന്നിരുന്നു. ജോൺ പോളാണ് എന്നു തുടങ്ങുന്ന വിളികളും ശബ്ദ സന്ദേശങ്ങളും ഇനിയുണ്ടാവില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
പി. രാജീവ്
മന്ത്രി
വ്യവസായ വകുപ്പ്
മുഖവുരയോ വിശേഷണങ്ങളോ ആവശ്യമില്ലാത്ത മലയാളത്തിന്റെ കഥാകാരനാണ് ജോൺപോൾ. വ്യക്തിപരമായി ഒരു പാട് സ്നേഹവും വാത്സല്യവും നൽകിയിട്ടുളള അദ്ദേഹം പുസ്തക പ്രകാശന ചടങ്ങുകളിലെല്ലാം തന്നെയും നിർബന്ധപൂർവ്വം പങ്കെടുപ്പിച്ചിരുന്നതായി മേയർ ഓർമ്മിച്ചു. ചുമട്ട്തൊഴിലാളികൾ നടത്തുവാൻ നിശ്ചയിച്ച സമ്മേളനം ആദരസൂചകമായി മറ്റൊരിടത്തേക്ക് മാറ്റിവച്ചു.
മേയർ
എം. അനിൽകുമാർ