കൊച്ചി: കുപ്പിയിലാക്കിയ കഞ്ചാവ് ഇടനിലക്കാരില്ലാതെ രാജ്യത്തെവിടെയും കൊറിയറായി എത്തിച്ചു കൊടുക്കുന്ന ഹരിയാന സംഘത്തിന്റെ വിപണനകേന്ദ്രമായി കൊച്ചിയും. എറണാകുളത്തെ സ്വകാര്യ കൊറിയർ സ്ഥാപനം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയിലേക്കും കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. ഓർഡർ ചെയ്ത 12 പേർക്കെതിരെ പൊലീസ് കേസെടുത്തു. കളമശേരി സ്വദേശി അനീഷ് ജോസഫ്, കോഴിക്കോട് സ്വദേശി എസ്. അർജുൻ, കാക്കനാട് സ്വദേശി നിഖിൽ കൃഷ്ണൻ, ഇരിഞ്ഞാലക്കുട സ്വദേശി അതുൽ കൃഷ്ണ, മഞ്ചേരി സ്വദേശി പ്രകാശ് രാമനാഖ്, തേവര സ്വദേശി തന്മയ് അഷർ, കുളത്തൂർ സ്വദേശി അക്ഷയ്, എറണാകുളം സ്വദേശികളായ അനിരുദ്ധ്, വർഗീസ് മാത്യു എന്നിവർക്കെതിരെയാണ് കേസ്. വരും ദിവസങ്ങളിൽ പ്രതികളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തും.
കൂടുതൽപ്പേർ വാങ്ങി?
നാല് ഗ്രാമിന് 899 രൂപയാണ് കുപ്പി കഞ്ചാവിന്റെ വില. ഗൂഗിൾ പേ വഴിയാണ് പണമിടമാട്. കൈമാറുന്ന വിലാസത്തിൽ ഏതാനും ദിവസത്തിനകം എത്തിക്കും. നിരവധിപ്പേർ കഞ്ചാവ് ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് കൊച്ചി സിറ്റി നർക്കോട്ടിക്‌സിന്റെ നിഗമനം. അന്വേഷണ സംഘത്തിൽ സിറ്റി ഡാൻസാഫ്, സെൻട്രൽ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കണ്ടാൽ തുളസി
കഞ്ചാവ് പൊടിച്ച് നേർത്ത കുപ്പിയിലാക്കി തുളസി പോലുള്ള പച്ചമരുന്നുമായി കുട്ടിക്കലർത്തിയാണ് ഗുഡ്ഗാവിലുള്ള കമ്പനി ഉത്പന്നം വിപണിയിൽ എത്തിച്ചിട്ടുള്ളത്. സാമൂഹിക മാദ്ധ്യമങ്ങളിൽ വിലയിൽ 10-15 ശതമാനം കിഴിവു നൽകിയാണ് വില്പന. ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിലാണ് കുപ്പിയിൽ കഞ്ചാവാണെന്ന് വ്യക്തമായത്.