കൊച്ചി: തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാന്റെ മകൻ ഷാബിൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നും ഇയാളുടെ ചെലവിലാണ് തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് പണിതതെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റിയുമായി ചേർന്നാണ് ഇയാൾ പ്രവർത്തിക്കുന്നത്. ഷാബിനും മുൻ കൗൺസിലർ കൂടിയായ സി.പി.എം ലോക്കൽ സെക്രട്ടറിയും മുൻ എ.എക്സ്.ഇയും ചേർന്നാണ് തൃക്കാക്കരയിൽ പങ്ക് വച്ചവടം നടത്തുന്നത്. മുൻസിപ്പാലിറ്റിയിലെ ഒട്ടുമിക്ക കരാർ ജോലികളും ഈ മൂവർ സംഘമാണ് ഏറ്റെടുത്ത് നടത്തുന്നത്. യു.ഡി.എഫ് ഭരണസമിതി അധികാരത്തിൽ വന്ന ശേഷം ഇവരുടേതടക്കം 47ഓളം കരാർ ജോലികൾ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത് സി.പി.എം കൗൺസിലറായിരുന്നു.
ഷാബിന്റെയും ഡി.വൈ.എഫ്.ഐ നേതാക്കളുടെയും സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. പാർട്ടിയുടെ മറവിൽ ഇവർ നടത്തുന്ന സ്വർണ കടത്തും കുഴൽപ്പണ കടത്തും അന്വേഷിക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു. ഷാബിന് ലീഗുമായോ ലീഗിന്റെ ഏതെങ്കിലും ഘടകവുമായോ ബന്ധമോ ഭാരവാഹിത്വമോ ഇല്ലെന്നും ഷിയാസ് പറഞ്ഞു.