dollar

മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം തുടർച്ചയായ അഞ്ചാം ആഴ്‌ചയിലും ഇടിഞ്ഞു. രൂപയുടെ മൂല്യത്തകർച്ച തടയാനായി റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിക്കുന്നതാണ് ഇതിനു കാരണം. ഏപ്രിൽ എട്ടിന് സമാപിച്ച ആഴ്‌ചയിൽ 247.1 കോടി ഡോളർ ഇടിഞ്ഞ് ശേഖരം 60,400.4 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

2,850 കോടി ഡോളറാണ് അഞ്ചാഴ്ചയ്ക്കിടയിലെ ഇടിവ്. വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 1,070 കോടി ഡോളർ ഇടിഞ്ഞ് 53,972.7 കോടി ഡോളറായി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും യൂറോ, പൗണ്ട്, യെൻ എന്നിവയും ഇന്ത്യയുടെ വിദേശ നാണയശേഖരത്തിലുണ്ട്.

$64,245.3 കോടി

2021 സെപ്‌തംബർ മൂന്നിന് അവസാനിച്ച ആഴ്‌ചയിൽ കുറിച്ച 64,245.3 കോടി ഡോളറാണ് ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന വിദേശ നാണയശേഖരം.

12

നിലവിൽ ഇന്ത്യയുടെ വിദേശ നാണയശേഖരം 12 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമാണ്. ഒരുവർഷം മുമ്പ് ഇത് 17.5 മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമായിരുന്നു.

98.8%

ഇന്ത്യയുടെ മൊത്തം വിദേശകടത്തിന്റെ 98.8 ശതമാനത്തിന് തുല്യമാണ് ഇപ്പോൾ വിദേശ നാണയശേഖരം.

പിൻവലിയുന്ന വിദേശപ്പണം

വിദേശനാണയ ശേഖരം ഇടിയാനുള്ള മുഖ്യകാരണങ്ങൾ:

1. ക്രൂഡ് വില വർദ്ധനയുടെ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിക്കുന്നു

2. ഇന്ത്യയുടെ ഇറക്കുമതി എക്കാലത്തെയും ഉയരത്തിൽ

3. മൂലധന വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നു