ഇടുക്കി: കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പള്ളിവാസൽ 220 കെവി സബ്‌സ്റ്റേഷന്റെയും പള്ളിവാസൽ ആലുവ 220 കെവി പ്രസരണ ലൈനിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കി ജില്ലയിൽ വൈദ്യുത പദ്ധതികൾ തുടങ്ങിയ ശേഷമാണ് സംസ്ഥാനത്തിന് വികസന കുതിപ്പുണ്ടായത്. പ്രസരണമേഖലക്കായി ദീർഘവീക്ഷണത്തോടെയുള്ള കൂടുതൽ പദ്ധതികൾ ഇനിയും നടപ്പിലാക്കേണ്ടതുണ്ട്. തൊട്ടിയാർ അടക്കമുള്ള വിവിധ പദ്ധതികൾ ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ സബ്‌സ്റ്റേഷൻ നിർമ്മാണ ജോലികളിൽ പങ്കാളിത്തം വഹിച്ചവരെ മന്ത്രി ആദരിച്ചു. അഡ്വ.എ രാജ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. എംഎം മണി എം. എൽ. എ മുഖ്യാതിഥിയായി. ചടങ്ങിൽ കെ എസ് ഇ ബി ട്രാൻസ്മിഷൻ ആന്റ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ രാജൻ ജോസഫ്, ജനറേഷൻ ഡയറക്ടർ സിജി ജോസ്, ഡയറക്ടർ വി മുരുഗദാസ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണൻ, പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രതീഷ്‌കുമാർ, തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ ആദ്യത്തെ 220 കെ വി സബ്‌സ്റ്റേഷൻ

കിഴക്കൻ മേഖലയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകത നിറവേറ്റുന്നതിനും നിർമ്മാണം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന പള്ളിവാസൽ എക്സ്റ്റൻഷൻ സ്‌കീം, മാങ്കുളം, പൂയംകുട്ടി, പാമ്പാർ, അപ്പർകല്ലാർ, പീച്ചാട്, വെസ്റ്റേൺ കല്ലാർ, അപ്പർചെങ്കുളം, ചെങ്കുളം ടെയ്ൽ റെയ്‌സ്, ചിന്നാർ തുടങ്ങിയ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഊർജ്ജം, പ്രസരണ നഷ്ടം പരമാവധി കുറച്ച് വിതരണം ചെയ്യുന്നതിനും മൂന്നാർ, മറയൂർ, കുഞ്ചിത്തണ്ണി, ആനച്ചാൽ, രാജാക്കാട്, രാജകുമാരി, ഇരുട്ടുകാനം എന്നീ മേഖലകളിലെ വോൾട്ടേജ് ക്ഷാമം പരിഹരിച്ച് ഗുണമേൻമയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ സബ്‌സ്റ്റേഷന്റെയും പ്രസരണ ലൈനിന്റെയും നിർമ്മാണം നടത്തിയിട്ടുള്ളത്. ജില്ലയിലെ ആദ്യത്തെ 220 കെ വി സബ്‌സ്റ്റേഷനാണിത്.. സബ്‌സ്റ്റേഷന്റെ നിർമ്മാണത്തിന് 30 കോടി രൂപയും ലൈനിന്റെ നിർമ്മാണത്തിന് 199 കോടി രൂപയുമാണ് ചിലവായത്.