 ആറാട്ടോടെ ഉത്സവം ഇന്ന് സമാപിക്കും

തൊടുപുഴ: ഹരേ കൃഷ്ണ,​ ഹരേ കൃഷ്ണ... എങ്ങും നാരായണ മന്ത്രങ്ങൾക്കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ,​ ആയിരങ്ങൾ കണ്ണനെ കൺനിറയെ തൊഴുത് ഉത്സവബലിയുടെ പുണ്യം നുകർന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉത്സവബലി ദർശനത്തിന് ഭക്തർക്ക് അനുമതി ലഭിക്കുന്നതെന്നതിനാൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരക്കണക്കിന് ഭക്തരാണ് പുലർച്ചെ മുതൽ ക്ഷേത്രത്തിന് മുന്നിൽ കാത്തുനിന്നത്. എല്ലാവരുടെയും ലക്ഷ്യം ഒന്ന് മാത്രം,​ ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ എഴുന്നള്ളിയെത്തിയ ഭഗവാനെ ഒരു നോക്ക് കാണണം. സർവചരാചരങ്ങൾക്കും ഭഗവാൻ അന്നമേകി തൃപ്തിപ്പെടുത്തുന്ന പുണ്യസമയമാണിത്. ഈ സമയത്തെ ഭഗവത്ദർശനം പുണ്യമാണെന്നാണ് വിശ്വാസം. രാവിലെ 9.30ന് ഉത്സവബലി ദർശനം ആരംഭിച്ചപ്പോഴേക്കും ക്ഷേത്രത്തിന് പുറത്തുവരെ വലിയ ക്യൂ ദൃശ്യമായിരുന്നു. ഉത്സവബലി ദർശന സമയത്ത് ശ്രീകൃഷ്ണഭഗവാന്റെ തിരുമുമ്പിൽ നാണയപ്പറ നിറയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടായിരുന്നു. 11.30 മുതൽ ഭക്തജന പങ്കാളിത്തത്തോടെയുള്ള മഹാപ്രസാദ ഊട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ടോടെ അരങ്ങിലും ഭക്തരുടെ ഒഴുക്കായിരുന്നു. ഇന്ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.

ക്ഷേത്രത്തിൽ ഇന്ന്

രാവിലെ എട്ടിന് ചാക്യാർകൂത്ത്,​ ഒമ്പതിന് നട അടയ്ക്കൽ, വൈകിട്ട് നാലിന് നടതുറക്കൽ, 6.30ന് ആറാട്ട് ബലി, ആനയൂട്ട്, ഏഴിന് ആറാട്ട് പുറപ്പാട്,​ ആറാട്ട് കടവിൽ: ആറാട്ട് പന്തീരടി പൂജ, ദീപാരാധന, എട്ടിന് ആറാട്ട് കടവിൽ നിന്ന് എതിരേൽപ്പ്, 8.30ന് കൊടിക്കീഴിൽ പറവയ്പ്, 10.30ന് കൊടിയിറക്ക്, 10.40ന് ആറാട്ട് കഞ്ഞി, 11ന് 25 കലശാഭിഷേകം, ഉച്ചശിവേലി, അത്താഴപ്പൂജ, അത്താഴ ശിവേലി, ശ്രീഭൂതബലി. ഏഴിന് രാവിലെ 11ന് കളഭാഭിഷേകം.