elephant

മറയൂർ: കാന്തല്ലൂർ വെട്ടുകാട് മേഖലയിൽ കാട്ടാനക്കൂട്ടം നെൽകൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ വെട്ടുകാട്ടിൽ ഷിൽജുവിന്റെ ഒരേക്കറിലെ നെൽകൃഷിയാണ് കാട്ടാനക്കൂട്ടം നടന്നും തിന്നും നശിപ്പിച്ചത്. സമീപത്തെ കാരറ്റ് കൃഷിയും നശിപ്പിച്ചിട്ടുണ്ട്. ആപ്പിൾ, സ്‌ട്രോബറി, കാരറ്റ്,​ കാബേജ്, ബീൻസ്, വെളുത്തുള്ളി, മുന്തിരി എന്നീ കൃഷികൾ സീസൺ അനുസരിച്ച് ഇവിടെ കൃഷി ചെയ്യുന്നുണ്ട്. തരിശുഭൂമിയായി കിടന്ന സ്ഥലത്ത് മൂന്നുമാസം മുമ്പാണ് നെൽകൃഷി ചെയ്തത്. നെൽകൃഷി വിളവെടുക്കാറായ സമയത്താണ് ഒറ്റരാത്രികൊണ്ട് പാടത്ത് പകുതിയോളം നെല്ലുകൾ കാട്ടാനക്കൂട്ടം ചവിട്ടിയും തിന്നും നശിപ്പിച്ചത്. നെൽപ്പാടത്ത് കാട്ടാനകൾ ഇറങ്ങിയത് അറിഞ്ഞ കർഷകർ ഓടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതുമൂലം രാത്രി മുഴുവനും ഭയന്ന് വിറച്ചാണ് ഇവർ വീടിനുള്ളിൽ കഴിഞ്ഞത്. തന്റെ അദ്ധ്വാനഫലം വന്യജീവികൾ നശിപ്പിച്ചു കളയുന്നതിനാൽ ഇനി കൃഷിക്കില്ല എന്നാണ് ഷിൽജു പറയുന്നത്. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ് സ്ഥലം സന്ദർശിച്ചു. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് കാന്തല്ലൂർ റേഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജീവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്ത് കഴിഞ്ഞ ഒരു മാസമായി കാട്ടാനശല്യം തുടരുകയാണ്. ആന വാച്ചർമാരായി പ്രദേശവാസികളായ പത്തിലേറെ പേരെ വനം വകുപ്പ് നിയമിച്ചിട്ടുണ്ട്. ഇവർ കാര്യക്ഷമമായി പ്രവർത്തിക്കാത്താണ് കൃഷിയിടത്തിൽ കാട്ടാനകൾ കയറുന്നതെ ന്ന് കർഷകർ ആരോപിക്കുന്നു.