തൊടുപുഴ: ലോറി സ്റ്റാൻഡിലെ താത്കാലിക ഡിപ്പോയിൽ നിന്ന് ഗ്യാരേജ് ഒഴികെ മുഴുവൻ പ്രവർത്തനവും പുതിയ ബസ് ടെർമിനലിലേക്ക് കെ.എസ്.ആർ.ടി.സി മാറ്റി. ഡി.ടി.ഒ ഓഫീസ്, സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, കൺട്രോളിങ് ഇൻസ്‌പെകർ ഓഫീസ് എന്നിവയും ഇവിടെ പ്രവർത്തനം തുടങ്ങി. ബസ് സർവീസുകൾ പൂർണതോതിൽ ആരംഭിച്ചു. ഇതോടൊപ്പം അനുബന്ധ ഓഫിസുകളും ടെർമിനലിൽ പ്രവർത്തനം ആരംഭിച്ചു. ലോറി സ്റ്റാന്റിൽ ഇനി ശേഷിക്കുന്ന ഗ്യാരേജ് ഉടൻ പുതിയ ടെർമിനലിലേക്ക് മാറ്റും. ഇരിപ്പിടവും ടോയ്‌ലറ്റുമടക്കം യാത്രക്കാർക്ക് അത്യാവശ്യ സൗകര്യങ്ങളെല്ലാം ടെർമിനലിൽ സജ്ജമാക്കിയിട്ടുണ്ട്. ബസ് സർവീസുകളുടെ റൂട്ടും സമയവും ഉൾപ്പെടെ അത്യാവശ്യ വിവരങ്ങൾ യാത്രക്കാർക്ക് നൽകാൻ താത്കാലിക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മൈക്ക് അനൗൺസ്‌മെന്റ് അടക്കം സംവിധാനങ്ങൾ വൈകാതെ നിലവിൽ വരും. തിങ്കളാഴ്ച മുതൽ പുതുതായി ആരംഭിച്ച തിരുവനന്തപുരം, ആലപ്പുഴ സർവീസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിലവിൽ 43 ബസുകളാണ് ടെർമിനലിൽനിന്ന് സർവീസ് നടത്തുന്നത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ളതടക്കം ഏതാനും പുതിയ സർവീസുകൾ കൂടി പരിഗണനയിലുണ്ട്.