നെടുങ്കണ്ടം: കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ ബ്ലേഡ് മാഫിയകൾ ഹൈറേഞ്ചിൽ വീണ്ടും പിടിമുറുക്കുന്നു. കൊവിഡ് മഹാമാരിയ്ക്ക് മോചനം നേടിവരുന്ന സാഹചര്യം വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനായാണ് വലിയ തോതിലുള്ള പലിശ നിരക്ക് ഇടാക്കികൊണ്ട് പലിശക്കാർ ഹൈറേഞ്ചിൽ വിലസുന്നത്. കൊവിഡിനെ തുടർന്ന് ഹൈറേഞ്ചിലെ ജനങ്ങൾ വലിയ സാമ്പത്തിക പരാധീനതയിലാണ്. ഇത് മുതലാക്കുന്നതിന്റെ ഭാഗമായി 100 രൂപയ്ക്ക് അഞ്ച് രൂപ മുതൽ 20 രൂപവരെയാണ് വട്ടിപലിശ ഈടാക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാനം എത്തിയതോടെ ബാങ്ക് ,മറ്റ് ഇതര സാമ്പത്തിക സ്ഥാപനങ്ങൾ അടക്കമുള്ളവ ഇടപാടുകാരോടുള്ള നിലപാട് കടുപ്പിച്ചതോടെ ജപ്തിയെ പേടിച്ചും ഭയന്നുമാണ് ഇത്തരം അന്യസംസ്ഥാന വട്ടിപലിശക്കാരിൽ നിന്നും തുക വായ്പയായി വാങ്ങാൻ ഇടയാകുന്നത്. സാധാരണക്കാരായ ആളുകളാണ് കൂടുതലും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വൻ പലിശയ്ക്ക് തുക എടുവാൻ നിർബന്ധിതരായി തീർന്നിരിക്കുന്നത്. ഈ അവസരം മുതലാക്കി ബ്ലേഡ് മാഫിയ വീണ്ടും ഹൈറേഞ്ചിൽ സജീവമായി . ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭിക്കുന്നതിനുള്ള കാലതാമസവും, അത് ലഭിക്കുന്നതിനുള്ള നൂലാമാലകളും, സിവിൽ സ്‌കോർ കുറവും വായ്പ ലഭിക്കുന്നതിന് പ്രതികൂലമാകുന്നു. ഇതോടെയാണ് സാധാരണക്കാരായ ജനങ്ങൾ ഇത്തരക്കാരുടെ വലയിൽ വീഴുന്നത്. വാഹനത്തിന്റെ ആർ.സി.ബുക്ക്,ഒപ്പിട്ട ചെക്ക് ലീഫ്, മുദ്രപത്രം, സ്ഥലത്തിന്റെ ആധാരം തുടങ്ങിയവ ഈടായി വാങ്ങിയാണ് പണം നൽകുന്നത് . പലിശയിൽ വിഴ്ച വരുത്തിയാൽ ഉടനെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ ഗ്യാരണ്ടി ബോണ്ടുകൾ അവരുടെ ഇഷ്ടാനുസരണം അവർക്ക് നേട്ടങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ മാറ്റിയെടുക്കുകയും ചെയ്യും. ഇതിൽപെട്ട് വലിയ ദുരിതത്തിൽപെട്ടവർ മുമ്പ് ഹൈറേഞ്ചിൽ നിരവധി ആളുകൾ ഉണ്ട്. കോവിഡിന്റെ പിടിയിൽ നിന്ന് രക്ഷപെടുവാൻ ഇത്തരത്തിൽ വായ്പകൾ കൊടുക്കുന്നതിനായുള്ള സംഘങ്ങൾ ഹൈറേഞ്ച് മേഖലയിൽ വീണ്ടും സജിവമാണ്.