മൂന്നാർ: പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ശേഖരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മൂന്നാർ നല്ലതണ്ണി ആറുമുറി ലയത്തിൽ സന്തോഷാണ് (27) പിടിയിലായത്. മൂന്നാർ സ്വദേശിനിയായ ഇരുപതുകാരിയുമായി ബന്ധം സ്ഥാപിച്ച സന്തോഷ് വീഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ മൊബൈലിൽ സ്‌ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ചു. ഇതിനിടെ പെൺകുട്ടി തമിഴ്‌നാട്ടിൽ പഠിക്കുന്ന മറ്റൊരു യുവാവുമായി അടുക്കുന്നതറിഞ്ഞ സന്തോഷ് ഈ ബന്ധം തകർക്കാനായി തന്റെ പക്കലുള്ള ചിത്രങ്ങൾ അയാൾക്ക് അയച്ചുകൊടുത്തു. ആ യുവാവ് ചിത്രങ്ങൾ പെൺകുട്ടിയുടെ ബന്ധുക്കൾക്ക് അയച്ചു കൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെയും പ്രതിയുടെയും ഫോണുകളിലെ ചാറ്റുകളും ചിത്രങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച നീണ്ട അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കഴിഞ്ഞ ആഴ്ച്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നാർ എസ്.എച്ച്.ഒ മനേഷ് കെ. പൗലോസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ചില തെളിവുകൾ കൂടി ലഭിച്ചാൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ കെ.ഡി. മണിയൻ, എ.എസ്.ഐ സജി എം. ജോസഫ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.