അടിമാലി: ശമ്പളം ഇവിടെയും കൂറ് അവിടെയുമെന്ന മനോഭാവമാണ് വനപാലകർക്കെങ്കിൽ വഴിയിലിറക്കില്ലെന്ന് എം.എം. മണി എം.എൽ.എ പറഞ്ഞു. വന്യജീവി ആക്രമണത്തിനും വനപാലകരുടെ കർഷകദ്രോഹ നടപടികൾക്കുമെതിരെ കേരള കർഷക സംഘം അടിമാലി കൂമ്പൻപാറ ഫോറസ്റ്റ് റേഞ്ച് ഓഫിസിന് മുന്നിൽ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരോട് മര്യാദക്ക് പെരുമാറിയില്ലെങ്കിൽ ഫോറസ്റ്റ് റേഞ്ചർമാരും ഡി.എഫ്.ഒമാരും വഴിയിലിറങ്ങാത്ത സാഹചര്യം ഉണ്ടാക്കും. കേന്ദ്ര വനസംരക്ഷണ നിയമം ചൂണ്ടിക്കാട്ടി വികസനത്തിന് തുരങ്കം വയ്ക്കാൻ വനപാലകർ ശ്രമിച്ചാൽ നേരിടും. കേന്ദ്രവനസംരക്ഷണ നിയമത്തിന്റെ പേരിൽ വനം ഉദ്യോഗസ്ഥർ കേന്ദ്രത്തിന്റെ ആസനം താങ്ങുകയാണ്. ഇവർ വഴിയിലിറങ്ങി നടക്കണോ വേണ്ടയോ എന്ന് നമ്മൾ ആലോചിക്കണം. ഇവരുടെ തെമ്മാടിത്തരത്തെ സംഘടിത ശക്തി ഉപയോഗിച്ച് നേരിടണം. ഉള്ള വനം സംരക്ഷിക്കട്ടെ, പുതിയ വനം ഉണ്ടാക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.