ഇരിട്ടി: ഇരിട്ടി പട്ടണം മുഴുവൻ പൊലീസിന്റെ കാമറ കണ്ണിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായി ടൗണിലെ വിവിധ ഇടങ്ങളിലായി ഇരുപതോളം കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലെ ടൗണുകളിൽ കാമറകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇരിട്ടി പട്ടണത്തിലും നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. കാമറകൾ സ്ഥാപിച്ച് ആദ്യദിവസം പതിനഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തു.
പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, മേലെ സ്റ്റാൻഡ്, ഇരിട്ടി പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടം നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. പയഞ്ചേരിമുക്ക്, തന്തോട്, മാടത്തിൽ തുടങ്ങിയ സ്ഥലങ്ങളിലും അടുത്തദിവസംതന്നെ കാമറകൾ സ്ഥാപിക്കും.
ടൗണിലെ കാമറയിലെ ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിലേക്കാണ് എത്തിക്കുന്നത്. ഇവിടെ സ്റ്റോർ ചെയ്യപ്പെടുന്ന ദൃശ്യങ്ങൾ ആവശ്യാനുസരണം പരിശോധിക്കുവാനുള്ള സൗകര്യങ്ങളുമുണ്ട്. കാമറകൾ നിരീക്ഷിക്കാനായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.
കുറ്റവാളികൾ കുടുങ്ങും
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടാൽ കൺട്രോൾ റൂമിൽ നിന്ന് ടൗണിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കും. ഇതനുസരിച്ച് നിയമം ലംഘിക്കുന്നവരെ കണ്ടെത്തുകയും പിഴ ഈടാക്കുകയും ചെയ്യും. അതോടൊപ്പം തന്നെ മറ്റ് കുറ്റകൃത്ത്യങ്ങളിലും നിരീക്ഷണ കാമറകൾ വഴിത്തിരിവായി മാറും. വാഹനങ്ങളുടെ നമ്പർ ഉൾപ്പെടെ ലഭ്യമാകുന്ന തരത്തിലാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
ആദ്യദിനം 15 കേസുകൾ
ആദ്യദിവസം വിവിധ നിയമലംഘനങ്ങളിലായി പതിനഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തു. വാഹനങ്ങളുടെ അമിതവേഗത, നോ പാർക്കിംഗ് സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിട്ടതും, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചതിനും, പൊതുസ്ഥലത്ത് പുകവലിച്ചതിനും ഉൾപ്പെടെ വിവിധ കേസുകളാണ് ആദ്യദിവസം രജിസ്റ്റർ ചെയ്തിട്ടുള്ളത്.