കാസർകോട്: വിഷുക്കാലത്ത് പൂഴ്ത്തിവയ്പ്പും കൃത്രിമ വിലക്കയറ്റവും തടയുന്നതിന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലിന്റെ നിർദ്ദേശം വന്നതിനു പിന്നാലെ കളക്ടർ കടകളിൽ നേരിട്ടിറങ്ങി പരിശോധന നടത്തി. നഗരത്തിലെ കടകളിലാണ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്.
കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, വിലക്കയറ്റം എന്നിവ കർശനമായി തടയുമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അറിയിച്ചു. അനിയന്ത്രിതമായ വിലവർദ്ധന പൊതുമാർക്കറ്റിൽ അനുവദിക്കാനാകില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ പരിശോധന വ്യാപകമാക്കും. പലവ്യഞ്ജന കടകൾ, പച്ചക്കറി കടകൾ, ഇറച്ചിക്കടകൾ, മത്സ്യമാർക്കറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ടൗണിലെ ചില കടകളിൽ ഉള്ളിയ്ക്ക് 22 രൂപ, 26 രൂപ എന്നിങ്ങനെ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.
കൈയോടെ പിടികൂടിയ കടക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകി. പരിശോധന ശക്തമാക്കുന്നതിനായി എല്ലായിടങ്ങളിലും സംയുക്ത സ്‌ക്വാഡുകൾ രൂപീകരിക്കും.
ജില്ലാ സപ്ലൈ ഓഫീസർ കെ.പി അനിൽകുമാർ, താലൂക്ക് സപ്ലൈ ഓഫീസർമാരായ കെ.എൻ ബിന്ദു, സജികുമാർ, എം. ജയപ്രകാശ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ എസ്. ബിന്ദു, പി.വി ശ്രീനിവാസ്, ടി. രാധാകൃഷ്ണൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
താലൂക്ക് തലത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന തുടർച്ചയായി നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈസ്റ്റർ, റംസാൻ, വിഷു, ആഘോഷ വേളകളിൽ പൊതു കമ്പോളത്തിൽ അമിത വില കർശനമായി നിയന്ത്രിക്കും.
കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്