കണ്ണൂർ:ആറുമാസം മുൻപ് പാർട്ടികോൺഗ്രസ് പ്രഖ്യാപിച്ചതുമുതൽ ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ കേഡർ പാർട്ടിയുടെ ഏറ്റവും കരുത്തേറിയ ഘടകമായ കണ്ണൂർ മഹാസമ്മേളനത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിൽ കൊവിഡ് മഹാമാരിവീണ്ടുമെത്തുമെന്ന ആശങ്ക ശക്തമായിരുന്നുവെങ്കിലും കൃത്യമായ പ്ലാനിംഗിനും സംഘടനാമികവിനും തടസമായില്ല.
ബ്രാഞ്ച് സമ്മേളനം മുതൽ ജില്ലാസമ്മേളനംവരെ സമയബന്ധിതമായി നടത്താനും ബ്രാഞ്ച് തലം മുതലുള്ള ഘടകങ്ങളെ പാർട്ടി കോൺഗ്രസിന് സജ്ജമാക്കാനും ജില്ലാസെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിലുള്ള ടീമിന് കഴിഞ്ഞു. കണ്ണൂർ ഇതുവരെ കാണാത്ത വിധത്തിൽ നാടിളക്കിയുള്ള പ്രചാരണമാണ് പാർട്ടി കോൺഗ്രസിനായി നടന്നത്.
ഹുണ്ടികപിരിവുവഴി നാലുകോടിയിലേറെ പിരിഞ്ഞുകിട്ടിയതും ജനങ്ങൾ പാർട്ടി കോൺഗ്രസ് ഏറ്റെടുത്തതിനു തെളിവായി നേതൃത്വം കണ്ടു. ബ്രാഞ്ച് മുതൽ ലോക്കൽ, ഏരിയാകമ്മിറ്റികൾ ഉയർത്തിയ സംഘാടകസമിതി ഓഫിസുകളും പ്രചാരണങ്ങളും വ്യത്യസ്തവും വൈവിദ്ധ്യം നിറഞ്ഞതുമായിരുന്നു. കണ്ണൂരിലെ മുക്കിലും മൂലയിലുമുള്ള ഓരോചുമരുകളും കമ്യൂണിസ്റ്റ് പാർട്ടി കടന്നുവന്ന സഹനവഴികളും നേതാക്കളുടെ ചിത്രവും കൊണ്ടു നിറഞ്ഞു.ചിത്രകാരൻമാരുടെയും കലാകാരൻമാരുടെയും വൻനിര തന്നെയാണ് ഇതിനായിഅണിനിരന്നത്.
ഇതോടൊപ്പം അനുബന്ധ പരിപാടികൾ കണ്ണൂർ നഗരത്തിലൊതുക്കാതെ വിവിധ സ്ഥലങ്ങളിൽ നടത്തിയത് കൂടുതൽ ജനങ്ങളിലേക്ക് പാർട്ടി കോൺഗ്രസിന്റെ പ്രചാരണമെത്തിക്കാൻ കഴിഞ്ഞു. പാർട്ടി ബ്രാഞ്ചുമുതൽ പൊളിറ്റ്ബ്യൂറോ വരെയുള്ളവരെ ഒരേ കണ്ണിയിൽ കോർത്ത് പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ മികവാണ് ഇന്നലെ നായനാർ അക്കാഡമിയിൽ തുടങ്ങിയ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ വിജയം.
പരമ്പരാഗതരീതിയല്ല, പ്രൊഫഷണൽ
പരമ്പരാഗതരീതികൾ വിട്ടു തികച്ചും പ്രൊഫഷനലായ സമീപനമാണ് സംഘാടകത്വത്തിന് പാർട്ടി നേതൃത്വം സ്വീകരിച്ചത്. പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്താൻ പൊളിറ്റ്ബ്യൂറോ തീരുമാനിച്ചതുമുതൽ കോടിയേരിയുടെ നേതൃത്വത്തിൽ നായനാർ അക്കാഡമിയിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. പാർട്ടി കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി. ജയരാജൻ, ജയിംസ് മാത്യു,ടി.വി.രാജേഷ് തുടങ്ങിയ ജില്ലയിലെ നേതാക്കളുടെ വൻനിരതന്നെയാണ് പാർട്ടി കോൺഗ്രസിന്റെ വിജയത്തിനായി ചിട്ടയായ പ്രവർത്തനംസംഘടിപ്പിച്ചത്. ഓരോപ്രദേശത്തും അവിടെ വേരുറച്ച കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും വർണാഭമായ വിളംബര ജാഥകൾ നടത്തുകയും ചെയ്തത് ബഹുജനങ്ങളിൽ തരംഗം തീർത്തു.
വിസ്മയം ചരിത്ര ശിൽപ്പ ചിത്രപ്രദർശനം
ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി കടന്നുവന്ന കനൽവഴികൾ വ്യക്തമായി കാണികളിലെത്തിക്കുന്നതിന് ഇൻസ്റ്റലേഷൻ മാതൃകയിൽ തയ്യാറാക്കിയ ചരിത്ര ശിൽപ്പ ചിത്രപ്രദർശനം കാണികൾക്ക് ആവേശ അനുഭവമാണ് സമ്മാനിക്കുന്നത്. നവോത്ഥാന കോർണർ, ദേശീയ സ്വാതന്ത്ര്യസമരം, കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണം, കർഷക, സാമ്രാജ്യത്വവിരുദ്ധസമരങ്ങൾ, കയ്യൂരിലതടക്കമുള്ള രക്തസാക്ഷിത്വങ്ങൾ, പാർട്ടി നേതാക്കൾ എന്നിങ്ങനെ സർവതല സ്പർശിയായ പ്രദർശനമാണ് കളക്ടറേറ്റ് മൈതാനിയിൽ ഒരുക്കിയിട്ടുള്ളത്.പാർട്ടി കോൺഗ്രസിന് ഒരാഴ്ച്ച മുൻപേ തുടങ്ങിയ പ്രദർശനവും അന്താരാഷ്ട്രപുസ്‌തകോത്സവും അനുബന്ധപരിപാടികളും കാണാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.