പഴയങ്ങാടി: മൂന്ന് പോക്സോ കേസുകളിൽ പ്രതിയായ കോഴിക്കോട് സ്വദേശിയും പുതിയങ്ങാടി ഹാർബറിലെ മത്സ്യബന്ധന തൊഴിലാളിയുമായ പി.പി റഷീദിനെ (55) തമിഴ് നാട്ടിലെ ഏർവാടിയിൽ ഒളിവിൽ കഴിയവേ വേഷപ്രച്ഛന്നരായി ചെന്ന് പൊലീസ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നിർദ്ദേശപ്രകാരം പഴയങ്ങാടി സി.ഐ രാജഗോപാലിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ ആയ എ.എസ്.ഐമാരായ മനോജ്, നികേഷ്, സയീദ്, എസ്.സി.പി.ഒ ഷിജോ എന്നിവരടങ്ങിയ സംഘമാണ് ഏർവാടി മത്സ്യബന്ധന തുറമുഖം ഭാഗത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. അന്യനാടുകളിൽ നിന്നെത്തി സ്ഥിര താമസമാക്കിയ മത്സ്യ തൊഴിലാളികൾക്കിടയിൽ പ്രതി ഉണ്ടെന്ന് മനസിലാക്കിയ പൊലീസ് മത്സ്യ തൊഴിലാളി വേഷത്തിൽ അവർക്കിടയിൽ മൂന്ന് ദിവസത്തോളം താമസിച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പ്രായപൂർത്തി ആവാത്ത മൂന്ന് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി എന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.