നാദാപുരം: ബന്ധുവിനൊപ്പം പുഴയിൽ മീൻ പിടിക്കാൻ പോയ 16 കാരന് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പരിക്ക്. പശ്ചിമ ബംഗാൾ സ്വദേശിയായ ഷോർദാർ ഇബ്രാഹിമിനാണ് പരിക്കേറ്റത്. പെരിങ്ങത്തൂർ കായപ്പനച്ചിയിൽ തിങ്കളാഴ്ച്ച രാവിലെ 10.30 നാണ് സംഭവം. ഇടത് കൈപ്പത്തിക്കും ചുണ്ടുകൾക്കും വലത് കണ്ണിനും പരിക്കേറ്റ കുട്ടിയെ തലശ്ശേരി ഗവ ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെരിങ്ങത്തൂർ പുഴയോരത്ത് ചൊക്ലി സ്വദേശിയുടെ ആൾത്താമസമില്ലാത്ത പറമ്പിലാണ് സ്ഫോടനം നടന്നത്. പെരിങ്ങത്തൂർ ടൗണിൽ വാടകയ്ക്ക് താമസിക്കുന്ന ജഹാംഗീർ സർദ്ദാമിന്റെ മകനാണ് ഇബ്രാഹിം. കൂടെയുണ്ടായിരുന്ന ബന്ധു ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ തെങ്ങിൻ തോപ്പിൽ നിന്ന് ലഭിച്ച സ്ഫോടക വസ്തു എറിയുകയോ മറ്റോ ചെയ്തതായാണ് നാട്ടുകാർ പറയുന്നത്. സ്ഫോടന ശബ്ദവും കരച്ചിലും കേട്ടെത്തിയ ബന്ധുവും പ്രദേശവാസികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. സ്ഫോടനത്തിൽ പറമ്പിലെ മണ്ണ് ഇളകുകയും ചപ്പ് ചവറുകൾ ചിന്നി ചിതറുകയും ചെയ്തു. നാദാപുരം എസ്.ഐ ആർ.എൻ.പ്രശാന്തിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. വെടിമരുന്നിന്റെ ഗന്ധമുള്ള ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു.