കോഴിക്കോട്: സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് ബീച്ച് ഒരുങ്ങിക്കഴിഞ്ഞു.മെഗാ പ്രദർശന വിപണന മേളയുടെ കവാടമായി കനോലി കനാലിന്റെ മാതൃകയാണ് തയ്യാറാകുന്നത്. സ്റ്റാളുകളുടെയും കവാടത്തിന്റെയും നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.മേളയുടെ ഭാഗമായി 218 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനുള്ള 50 തീം സ്റ്റാളുകളുമുണ്ട്. കൂടാതെ ഉത്പന്നങ്ങളുടെ പ്രദർശന വിപണനത്തിനായി 155 സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. 19 മുതൽ 26 വരെയാണ് മെഗാ പ്രദർശനവിപണന മേള നടക്കുന്നത്. 19ന് വൈകീട്ട് നാലിന് മാനാഞ്ചിറ മുതൽ ബീച്ചു വരെ നടക്കുന്ന വിളംബരഘോഷയാത്രയോടെ മേളയ്ക്ക് തുടക്കമാകും. പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്തു മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, സാംസ്‌കാരികരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
മേളയുടെ ഭാഗമായി വ്യത്യസ്ത കലാ സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ, നൂതന സാങ്കേതിക വിദ്യകളുടെ അവതരണം, അഗ്രികൾച്ചറൽ ഔട്ട്‌ഡോർ ഡിസ്‌പ്ലേ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ഒരു വർഷത്തെ വികസന നേട്ടങ്ങളും മേളയിൽ പ്രദർശിപ്പിക്കും. മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിശാലമായ ഫുഡ്‌കോർട്ടും ഒരുങ്ങുന്നുണ്ട്.ഉദ്ഘാടന ദിവസമൊഴികെ മേള നടക്കുന്ന ആറ് ദിവസങ്ങളിലും സെമിനാറുകൾ നടക്കും. വിവിധ മേഖലകളിലെ പ്രമുഖർ കാലികപ്രസക്തമായ വിഷയങ്ങൾ അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, സൈബർ ക്രൈം, വനിതാ ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കാർഷിക വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സെമിനാറുകൾ നടക്കുക.