കോഴിക്കോട് : ഭക്ഷണത്തിലൂടെ പകരുന്ന ഷിഗെല്ല രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മലിനമാക്കപ്പെട്ട ഭക്ഷണവും വെള്ളവും വഴിയാണ് സാധാരണ ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. ഷിഗെല്ലോസിസ് എന്നറിയപ്പെടുന്ന മാരക വയറിളക്ക രോഗങ്ങൾക്ക് ഇത് കാരണമായേക്കും. വേനൽക്കാലമായതിനാൽ കുടിവെള്ളവും ഭക്ഷണവും ശുചിത്വമുള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്താൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണം.

രോഗാണു ശരീരത്തിൽ കയറി ഒന്നുരണ്ടു ദിവസങ്ങൾക്കകം ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ആരോഗ്യവാനായ ഒരാളിൽ അഞ്ച് മുതൽ ഏഴ് ദിവസംവരെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം.വയറിളക്കം പൂർണമായി ഭേദമായാലും രോഗിയുടെ മലവിസർജ്ജന ക്രമം ശരിയായി വരാൻ മാസങ്ങൾ എടുത്തേക്കാം.

രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ആശുപത്രിയിലെത്തി ആവശ്യമായ പരിശോധനകൾ നടത്തണം.

 ലക്ഷണങ്ങൾ

വയറിളക്കം,

ചിലപ്പോൾ രക്തത്തോട് കൂടിയ മലവിസർജ്ജനം,

വേദനയോട് കൂടിയ മലവിസർജ്ജനത്തിനുള്ള തോന്നൽ,

വയറുവേദന,

പനി, വൻകുടൽ വീക്കം,

മലാശയം പുറത്തേക്ക് തള്ളൽ

രോഗതീവ്രത കൂടിയാൽ കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറുകൾ , വിളർച്ച, പ്ലേറ്റ്ലെറ്റുകൾ ഗണ്യമായി കുറയുക, വൃക്കകൾ തകരാറിലാകുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാം.


ശ്രദ്ധിക്കാം

ഭക്ഷണം കഴിക്കുന്നതിനു മുമ്പും മല-മൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക

തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ കുടിക്കാവൂ.

കുടിവെള്ള സ്രോതസ്സുകളായ കിണർ, ടാങ്ക് എന്നിവ മലിനമാകാതെ സൂക്ഷിക്കണം.

കഴിക്കുന്ന ഭക്ഷണം ശുചിത്വമുള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്തണം.

പഴകിയതും മലിനവുമായ ഭക്ഷണം കഴിക്കരുത്.

യാത്രകളിലും മറ്റും വൃത്തിയും ശുചിത്വവുമുള്ള ഭക്ഷണശാലകളിൽനിന്നു മാത്രമേ ഭക്ഷണം കഴിക്കാവൂ.

തുറന്ന സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യരുത്. സാനിറ്ററി നാപ്കിൻ, കുട്ടികളുടെ ഡയപ്പറുകൾ തുടങ്ങിയവ സുരക്ഷിതമായി സംസ്കരിക്കണം.