
മുണ്ടക്കയം. കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയായിരുന്ന ജെസ്ന മരിയ ജയിംസിനായി സി.ബി.ഐ ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. 2018 മാർച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകൾ ഇരുപതുവയസുകാരി ജെസ്നയെ കാണാതായത്.
2021 ഫെബ്രുവരിയിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. അന്വേഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്റർപോളിന് യെല്ലോ നോട്ടീസ് നൽകിട്ടുണ്ടെന്നും സി.ബി.ഐ അറിയിച്ചു. ജസ്നയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളും അടക്കമാണ് നോട്ടീസ് പുറത്തിറിക്കിയിരിക്കുന്നത്.
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞു പോയ ജെസ്നയെ പിന്നീട് കണ്ടിട്ടില്ല. മകൾ തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. സൈബർ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിന് ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.