25 പേർക്ക് കീമോതെറാപ്പി സൗകര്യം
പാലാ: ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ കാൻസർ ചികിത്സാ വാർഡും കീമോതെറാപ്പി വിഭാഗവും തുറന്നു. പുതിയതായി നിർമ്മിച്ച കാത്ത് ലാബ് ബ്ലോക്കിലെ രണ്ടാം നിലയിലാണ് കിടത്തിചികിത്സാ സൗകര്യത്തോടെയുള്ള വാർഡും ഡേ കെയർ കീമോതെറാപ്പി വിഭാഗവും നവീന സൗകര്യങ്ങളോടെ ആരംഭിച്ചത്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വാർഡുകളും ഐസൊലേഷൻ വിഭാഗങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഓങ്കോളജി ഐ.സി.യു യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ കിടക്കകൾക്കും കേന്ദ്രീകൃത ഓക്‌സിജൻ പൈപ്പ് ലൈനുകളും പാരാമോണിറ്ററുകളും സ്ഥാപിച്ചു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിപ്പിട സൗകര്യവും വിശ്രമസ്ഥലവും ക്രമീകരിച്ചിട്ടുണ്ട്. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ കാൻസർ വിഭാഗം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് ഓങ്കോളജി വിഭാഗം തലവൻ ഡോ.പി.എസ് ശബരീനാഥ് പറഞ്ഞു. ദിവസം 25 പേർക്ക് സൗജന്യ കീമോതെറാപ്പി സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര പുതിയ ഓങ്കോളജി വാർഡും കീമോതെറാപ്പി വിഭാഗവും ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പമ്പിൽ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ജയ്‌സൺ മാന്തോട്ടം, ഖാദി ബോർഡ് മെമ്പർ കെ.എസ്.രമേശ് ബാബു, കൗൺസിലർമാരായ ലീന സണ്ണി, സാവിയോ കാവുകാട്ട്, ആർ.സന്ധ്യ, ഹെൽത്ത് ഇൻസ്‌പെക്ടർ അശോക് എന്നിവർ പങ്കെടുത്തു.
ഒരു കോടി അഞ്ച് ലക്ഷം
പാലാ: ജനറൽ ആശുപത്രിയിലെ കാൻസർ ചികിത്സാ വിഭാഗത്തിൽ റേഡിയോ തെറാപ്പി ചികിത്സാ ഉപകരണം ലഭ്യമാക്കുന്നതിലേക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് വിഹിതമായി കഴിഞ്ഞ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി അഞ്ച് ലക്ഷം രൂപ മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിക്ഷേപിച്ചതായി പ്രസിഡന്റ് നിർമ്മല ജിമ്മി അറിയിച്ചു. സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി അംഗീകരിച്ച ക്യാൻ കോട്ടയം ഹിറ്റ് കോട്ടയം പ്രൊജക്ടിന്റെ ഭാഗമായാണ് തുക ലഭ്യമാക്കിയത്.
ഫോട്ടോ
പാലാ ജനറൽ ആശുപത്രിയിലെ കാൻസർ ചികിത്സാ കേന്ദ്രം നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര തുറന്നു കൊടുക്കുന്നു