പാലാ: മീനച്ചിലാറിന് കുറുകെ നഗരസഭാ പ്രദേശത്ത് കളരിയാം മാക്കൽ കടവിൽ നിർമ്മിച്ചിട്ടുള്ള ചെക്ക്ഡാമിന്റെ ശുചീകരണം ആരംഭിച്ചു.
പ്രളയത്തിൽ ഒഴുകിയെത്തിയ മണ്ണും ചെളിയും വൃക്ഷങ്ങളും അടിഞ്ഞുകൂടിയ നിലയിലായിരുന്നു ചെക്ക്ഡാം.
ചെക്ക് ഡാം ശൂചീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ജോസ്.കെ.മാണി എം.പി മുഖാന്തിരം ജലസേചന മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയിരുന്നു. മൈനർ ഇറിഗേഷൻ വിഭാഗം ഫണ്ട് ലഭ്യമാക്കിയതിനെ തുടർന്നാണ് ശുചീകരണത്തിന് നടപടിയായത്.
വേനൽകാലത്ത് ചെക്ക്ഡാം ഷട്ടറുകൾ ഉയർത്തുവാൻ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും കുടിവെള്ള പ്രശ്‌നം ഉണ്ടാകുമെന്ന് കരുതി മാറ്റി വയ്ക്കുകയായിരുന്നു.
വേനൽമഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്നാണ് ഇപ്പോൾ ഉപകരണ സഹായത്തോടെ ഷട്ടറുകൾ ഉയർത്തി അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്നത്. ഇതിനായി ബാർജ് എത്തിച്ച് അതിൽ ഹിറ്റാച്ചി മണ്ണുമാന്തിയന്ത്രം സ്ഥാപിച്ചാണ് മാലിന്യം നീക്കുന്നത്. ചെക് ഡാമിന് കുറുകെ കിടക്കുന്ന വൻ മരവും മുറിച്ചു നീക്കം. മൂന്ന് ലക്ഷം രൂപയുടെ പ്രവർത്തികളാണ് ഇപ്പോൾ ഈ ഭാഗത്ത് നടപ്പാക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു. നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ,കൗൺസിലർമാരായ തോമസ് പീറ്റർ, ജോസ് ചീരാംകുഴി ,ബിന്ദു മനു ,അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ പി.എ.മിനിമോൾ, അസി.എൻജിനീയർ എം.മനീഷ്, ജോ ജോ സ്‌കറിയാ ,രാജപ്പൻമുടപ്പനാൽ, സന്തോഷ് കല്യാ, ബിജോയി നെല്ലുകാരൻ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.