tamilnadu

ചെന്നൈ: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് കുട്ടികളടക്കം 11 പേർ മരിച്ചു. തഞ്ചാവൂരിന് സമീപം കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദുരന്തം ഉണ്ടായത്. 10 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. പത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

എഴുന്നള്ളിപ്പിനിടെ രഥം വൈദ്യുതി കമ്പിയിൽ കുടുങ്ങുകയായിരുന്നു. രഥത്തിന് സമീപത്തുണ്ടായിരുന്നവരാണ് അപകടത്തിൽ പെട്ടത്. സ്ഥലത്ത് വെള്ളംകെട്ടിനിന്നത് അപകടത്തിന്റെ വ്യാപ്തികൂട്ടി. ലൈൻ ഓഫുചെയ്തതിനുശേഷമാണ് രക്ഷാപ്രവർത്തനം നടത്താനായത് എന്നാണ് റിപ്പോർട്ട്.

tamilnadu-1

94-ാമത് അപ്പര്‍ ഗുരുപൂജയോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തില്‍ സമീപ ഗ്രാമങ്ങളിൽ നിന്നുൾപ്പടെ നൂറുകണക്കിനുപേരാണ് എത്തിയത്. ഉന്നത ഉദ്യോഗസ്ഥരടക്കം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് അധികൃതർ അന്വേഷണമാരംഭിച്ചു.


ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുലക്ഷം രൂപയാണ് പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപവീതമാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്.

Tamil Nadu | At least 10 people died after a temple car (of chariot festival) came in contact with a live wire in the Thanjavur district. More details are awaited. pic.twitter.com/clhjADE6J3

— ANI (@ANI) April 27, 2022