cherunniyoor

തിരുവനന്തപുരം: പ്രമുഖ അഭിഭാഷകന്‍ ചെറുന്നിയൂർ പി.ശശിധരൻ നായർ അന്തരിച്ചു. 84 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തികവാടത്തിൽ. ഭാര്യ: പരേതയായ എം സീതാദേവി. മക്കള്‍: ബിന്ദു സുരേഷ്, ചെറുന്നിയൂര്‍ എസ് ഉണ്ണികൃഷ്ണന്‍ (വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡ്വൈസർ). മരുമക്കള്‍: സുരേഷ് ബാബു (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), രമാ ഉണ്ണികൃഷ്ണന്‍ (എന്‍ജിനീയര്‍, മലിനീകരണ നിയന്ത്രണബോര്‍ഡ്).

സംസ്ഥാന വിജിലൻസ് കമ്മിഷണർ, കാർഷികാദായ വിൽപ്പന നികുതി അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാൻ, അഴിമതി നിരോധന കമ്മിഷൻ സെക്രട്ടറി എന്നീ നിലകളിൽ ചെറുന്നിയൂർ പി.ശശിധരൻ നായർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1966ൽ വർക്കല രാധാകൃഷ്ണന്റെയും പിരപ്പൻകോട് ശ്രീധരൻനായരുടേയും ജൂനിയർ ആയാണ് പ്രാക്ടീസ് ആരംഭിച്ചത്. വർക്കലയിലെ ചെറുന്നിയൂരിൽ ജനിച്ച ശശിധരൻനായരുടെ പ്രാഥമിക വിദ്യാഭ്യാസം ചെറുന്നിയൂർ ഗവ.സ്കൂളിലും ശിവഗിരി സ്കൂളിലുമായിരുന്നു. തുടർന്ന്, കൊല്ലം ഫാത്തിമമാതാ കോളജ്, എംജി കോളജ്, ലോ കോളജ്, ലോ അക്കാദമി എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം നേടി. 1970ൽ വഞ്ചിയൂരിൽ ചെറുന്നിയൂർ ലോ സെന്റർ എന്ന സ്ഥാപനം ആരംഭിച്ചു.

1981ൽ സംസ്ഥാന വിജിലൻസ് ട്രൈബ്യൂണൽ ആയി നിയമിതനായി. വി.എസ്.അച്യുതാനന്ദന്റെ അഴിമതിക്കെതിരായ പോരാട്ടങ്ങളിൽ നിയമോപദേഷ്ടാവായിരുന്നു. ഭരണപരിഷ്ക്കാര കമ്മിഷന്റെ ലീഗല്‍ കൺസൺസൾട്ടന്റായും പ്രവർത്തിച്ചിരുന്നു.കെ ആര്‍ ഗൗരിയമ്മ, ഇമ്പിച്ചിബാവ, എം കെ കൃഷ്ണന്‍, പി ഗോവിന്ദപ്പിള്ള എന്നിവര്‍ക്ക് വേണ്ടിയും കോടതിയില്‍ ഹാജരായിരുന്നു.