
ആഴത്തിന്റെ കാര്യത്തിൽ കേരളത്തിലെ നമ്പർ വൺ ആയ അഷ്ടമുടിക്കായലിന്റെ മദ്ധ്യത്തിലിറങ്ങി കിലോമീറ്ററുകളോളം നടക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ കാെല്ലം ജില്ലയിലെ സാമ്പ്രാണിക്കോടിയിലേക്ക് തിരിച്ചോളൂ. നിങ്ങളുടെ ആഗ്രഹം സഫലമാകും. കായലിലൂടെ നടക്കുകമാത്രമല്ല മീനും ഞണ്ടും പിടിക്കാം. ഒപ്പം ജീവനുള്ള കക്കയും ചിപ്പിയും ശംഖും പെറുക്കിയെടുക്കുകയും ചെയ്യാം. കൊല്ലം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാമ്പ്രാണിക്കോടി. പുരാതന കാലത്ത് ചൈനയിൽ നിന്നുള്ള ചെറിയ കപ്പലുകൾ ഈ തീരത്ത് നങ്കൂരമിട്ടിരുന്നു. നാട്ടുകാർ ഇതിനെ 'ചംബ്രാണി' എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ഈ സ്ഥലം സാമ്പ്രാണിക്കോടി ആയി അറിയപ്പെടുകയും ചെയ്തു എന്നാണ് കരുതുന്നത്. കൊല്ലം മുതൽ വടക്കോട്ട് എട്ട് ശാഖകളായി 50 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് അഷ്ടമുടിക്കായലിനുള്ളത്. സാമ്പ്രാണിക്കോടിയിൽ നിന്നാണ് കായൽ എട്ടുശാഖകളായി തിരിയുന്നത്.

പ്രകൃതി അതിന്റെ നിഷ്‌കളങ്കത ആവോളം നിറച്ചുവച്ച സ്ഥലം എന്ന് സാമ്പ്രാണിക്കോടിയെപ്പറ്റി പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. കായലിന്റെ തെക്കേ അറ്റത്തുള്ള കണ്ടലുകൾ നിറഞ്ഞ രണ്ടേക്കറോളം വരുന്ന തുരുത്താണ് സാമ്പ്രാണിക്കോടി. തീരത്തുനിന്ന് നോക്കുമ്പോൾതന്നെ ഈ തുരുത്തിന്റെ മനോഹാരിത ആസ്വദിക്കാം. തുരുത്തിൽ കാലുകുത്തിയാൽ തിരികെ വരാൻ തോന്നില്ലെന്നതാണ് സത്യം. മുട്ടറ്റം വെള്ളത്തിൽ കിലോമീറ്ററുകളോളം ചുറ്റിനടക്കാം. ഒന്നിനെയും പേടിക്കേണ്ട. അപകടങ്ങൾ ഉള്ളിലൊളിപ്പിക്കാത്ത തികച്ചും ശാന്തമായ കായൽ. ഇങ്ങനെ ചുറ്റിനടക്കുന്നതിനിടെ ജീവനുള്ള ശംഖുകളും കരിമീനുകളും നിങ്ങൾക്കൊപ്പം കൂടും.

തുരുത്തിൽ കാലുകുത്തിയാൽ ഫോട്ടോ എടുക്കാൻ അറിയാത്തവർ പോലും മികച്ച ഫോട്ടോഗ്രാഫർമാർ ആയി മാറും. എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം അടിപൊളി ഫ്രെയിമുകൾ മാത്രം. കണ്ടൽ മരങ്ങളിൽ ഇരുന്നും കിടന്നും ഊഞ്ഞാലാടിയുമൊക്കെ ഫോട്ടോയ്ക്ക് പോസുചെയ്യാം. വിവാഹത്തിനുമുമ്പുള്ള ഫോട്ടോ ഷൂട്ടിനും പറ്റിയ ഇടം. കായലിലൂടെ നടന്ന് മീൻപിടിക്കുന്ന അത്യപൂർവ കാഴ്ചയും ഭാഗ്യമുണ്ടെങ്കിൽ കാണാം.
കടവിൽ നിന്ന് ബോട്ടുവഴി തുരുത്തിലെത്താം. ഒരാൾക്ക് നൂറുരൂപയാണ് നിരക്ക് (തുരുത്തിലേക്ക് പോകാനും തിരികെ വരാനും). ഇനി ശിക്കാര വള്ളത്തിൽ യാത്രചെയ്യണമെങ്കിൽ അതിനും അവസരമുണ്ട്. അതിനും നൂറുരൂപതന്നെയാണ്. ആവശ്യക്കാർക്ക് പാക്കേജ് ഓട്ടവും ലഭ്യമാണ്. തുരുത്തിലെത്തിയാൽ ചെറുവള്ളങ്ങളിൽ കായലിന്റെ മറ്റുഭാഗങ്ങളിലേക്ക് പോകാനുള്ള സൗകര്യവും ലഭിക്കും. ആളാെന്നിന് അമ്പതുരൂപയാണ് ഇവർ ഈടാക്കുന്നത്. കരിമീനും കപ്പയും ഞണ്ടും ഉൾപ്പടെയുള്ള തനി നാടൻ ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതും നടക്കും. പക്ഷേ, മുൻകൂട്ടി പറയണമെന്ന് മാത്രം.

റോഡുമാർഗം എളുപ്പത്തിൽ സാമ്പ്രാണിക്കോടി ജെട്ടിയിൽ എത്താം. കൊല്ലം ബൈപ്പാസിലെ കടവൂർ സിഗ്നലിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് അഞ്ചാലുംമൂട്ടിലെത്താം. അവിടെ നിന്ന് പ്രാക്കുളം വഴി കടവിലെത്തിച്ചേരാം. അല്പം വളവും തിരിവും ഉണ്ടെങ്കിലും കുണ്ടും കുഴിയും ഇല്ലാത്ത മനോഹരമായ റോഡാണിത്. വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സൗകര്യവും ഉണ്ട്. ബസ് സർവീസും ഇവിടേക്കുണ്ട്.