
മാർച്ചിൽ നേടിയത് ₹1.42 ലക്ഷം കോടി
കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആശ്വാസം പകർന്നും സമ്പദ്‌വ്യവസ്ഥ ശക്തമായി കരകയറുന്നുവെന്ന് സൂചിപ്പിച്ചും മാർച്ചിൽ ജി.എസ്.ടി സമാഹരണം എക്കാലത്തെയും ഉയരമായ 1.42 ലക്ഷം കോടി രൂപയിലെത്തി. ജനുവരിയിൽ ലഭിച്ച 1.40 ലക്ഷം കോടി രൂപയാണ് പഴങ്കഥയായത്.
കഴിഞ്ഞമാസത്തെ വരുമാനത്തിൽ 25,830 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 32,378 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 74,470 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. സെസ് ഇനത്തിൽ 9,417 കോടി രൂപ ലഭിച്ചു. 2021 മാർച്ചിനേക്കാൾ 15 ശതമാനവും 2020 മാർച്ചിനേക്കാൾ 46 ശതമാനവും അധികമാണ് കഴിഞ്ഞമാസത്തെ സമാഹരണം.
മാർച്ച് 31ന് സമാപിച്ച 2021-22ലെ അവസാനപാദത്തിലെ ശരാശരി പ്രതിമാസ സമാഹരണം 1.38 ലക്ഷം കോടി രൂപയാണ്. ഒന്നാംപാദത്തിൽ 1.10 ലക്ഷം കോടി രൂപയും രണ്ടാംപാദത്തിൽ 1.15 ലക്ഷം കോടി രൂപയും മൂന്നാംപാദത്തിൽ 1.30 ലക്ഷം കോടി രൂപയുമായിരുന്നു ഇത്.
ഇ-വേ ബിൽ കൂടി, വരുമാനം മുന്നേറി
ഫെബ്രുവരിയിലെ ഇടപാടുകളുടെ ജി.എസ്.ടി സമാഹരണമാണ് മാർച്ചിൽ നടന്നത്. സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തമാകുന്നുവെന്ന് സൂചിപ്പിച്ച് ഫെബ്രുവരിയിൽ ഇ-വേ ബില്ലുകളുടെ എണ്ണം 6.91 കോടിയിൽ എത്തിയിരുന്നു. ജനുവരിയിൽ ഇത് 6.88 കോടിയായിരുന്നു.
കേരളത്തിന്റെ വളർച്ച 14%
കേരളം ജി.എസ്.ടിയായി കഴിഞ്ഞമാസം 2,089 കോടി രൂപ നേടി. 2021 മാർച്ചിലെ 1,828 കോടി രൂപയേക്കാൾ 14 ശതമാനമാണ് വളർച്ച. 20,305 കോടി രൂപ സമാഹരിച്ച് മഹാരാഷ്‌ട്രയാണ് കഴിഞ്ഞമാസം ഒന്നാമതെത്തിയത്. ഗുജറാത്ത് (9,158 കോടി രൂപ), കർണാടക (8,750 കോടി രൂപ), തമിഴ്നാട് (8,023 കോടി രൂപ) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
വരുമാനക്കുതിപ്പ്
(2021-22ലെ സമാഹരണം - തുക കോടിയിൽ)
ഏപ്രിൽ : ₹1.39 ലക്ഷം
മേയ് : ₹97,821
ജൂൺ : ₹92,800
ജൂലായ് : ₹1.16 ലക്ഷം
ആഗസ്‌റ്റ് : ₹1.12 ലക്ഷം
സെപ്തംബർ : ₹1.17 ലക്ഷം
ഒക്‌ടോബർ : ₹1.30 ലക്ഷം
നവംബർ : ₹1.31 ലക്ഷം
ഡിസംബർ : ₹1.29 ലക്ഷം
ജനുവരി : ₹1.40 ലക്ഷം
ഫെബ്രുവരി : ₹1.33 ലക്ഷം
മാർച്ച് : ₹1.42 ലക്ഷം