otism

തിരുവനന്തപുരം: സംസ്ഥാനത്തെ 168 ബി.ആർ.സികളിലെയും ഓട്ടിസം സെന്ററുകളുടെ നിലവാരം മെച്ചപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്വകാര്യ മേഖലയിലെ സ്പെഷ്യൽ സ്‌കൂളുകൾക്ക് നടപ്പ് സാമ്പത്തിക വർഷം 45 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓട്ടിസം ബോധവത്കരണ ദിനവുമായി ബന്ധപ്പെട്ട് കിഴക്കേകോട്ടയിലെ സമഗ്ര ശിക്ഷാ കേരളം ഓട്ടിസം സെന്ററിൽ അദ്ധ്യാപകരുമായും രക്ഷാകർത്താക്കളുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. കുട്ടികൾക്ക് മധുരവും കളിക്കോപ്പുകളുമായാണ് മന്ത്രി എത്തിയത്. കുട്ടികൾക്ക് വ്യായാമത്തിനായി ട്രെഡ്മില്ല് ഉൾപ്പെടെയുള്ളവയുടെ സജ്ജീകരണവും മന്ത്രി പരിശോധിച്ചു. 1484 സ്പെഷ്യൽ കെയർ സെന്ററുകൾ സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നുണ്ട്. ഇവയുടെ പ്രവർത്തനവും കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകും. നടപ്പ് അദ്ധ്യയന വർഷം ഭിന്നശേഷി കുട്ടികൾക്കായി നൂതനമായ നിരവധി പരിപാടികളും സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.