
മുംബയ്: റെക്കാഡുകൾ രാജു നാരായണസ്വാമിക്ക് പുത്തരിയല്ല.നേഴ്സറി മുതൽ സിവിൽ സർവീസിൽ വരെ പഠിച്ചിടത്തെല്ലാം ഒന്നാം റാങ്കുകാരനായിരുന്നു ഈ കേരള കേഡർ ഐഎഎസുകാരൻ. ഇപ്പോൾ വ്യത്യസ്ഥമായൊരു റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് രാജു നാരായണ സ്വാമി. ഏറ്റവുംകൂടുതൽ തെരഞ്ഞെടുപ്പുകൾക്ക് നിരീക്ഷകനായി എന്നതാണത്. മഹാരാഷ്ടയിലെ കോൽഹാപ്പുരിലെ ഉപതിരഞ്ഞെടുപ്പിൽ നിരിക്ഷകനായി നിയമിക്കപ്പെട്ടപ്പോൾ അത് അദ്ദേഹത്തിന്റെ 34ാം ' തെരഞ്ഞെടുപ്പ് നിരീക്ഷണം' ആയി.
തിരഞ്ഞെടുപ്പു കമ്മീഷന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ നിരിക്ഷകനായിട്ടുള്ള രാജു നാരായണ സ്വാമി മഹാരാഷ്ട്രയിൽ തന്നെ മൂന്നാം തവണയാണ് തെരഞ്ഞെടുപ്പിനെത്തുന്നത്. 2009 ൽ ബംഗാളിലെ കൂച്ച് ബെഹാർ ലോകസഭാ തെരഞ്ഞെടുപ്പിലായിരുന്നു ആദ്യം നിരീക്ഷകനായി പോയത്. പിന്നീട് 16 സംസ്ഥാനങ്ങളിൽ നിരീക്ഷണ ജോലി കിട്ടി. ജാർഘണ്ടിൽ നെക്സൽ ഭീഷണി മേഖലയിലും സംസ്ഥാന വിഭജനത്തെ തുടർന്നുണ്ടായ സംഘർഷാവസ്ഥയിൽ തെലുങ്കാനയിലും മികച്ച രീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വാമിക്ക് പ്രത്യേക അനമോദന കത്ത് നൽകിയിരുന്നു. 2018 ലെ സിംബാബ്വേ തിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായിരുന്നു.
നിരീക്ഷണ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ 'കൂച്ച് ബെഹാർ മുതൽ കൂൽത്തളി വരെ' എന്ന പുസ്തകം തയ്യാറാക്കിയിരിക്കുകയാണ്. അത് അദ്ദേഹത്തിന്റെ 30ാമത് പുസ്തകമാണ്. 'ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ' എന്ന യാത്രാവിതരണ ഗ്രന്ഥത്തിന് 2003 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള സ്വാമി ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്സിറ്റിയുടെ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പിനും അർഹനായി. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പും ലഭിച്ചു.
എസ്എൽസിക്കും പ്രീഡിഗ്രിക്കും ഡിഗ്രിക്കും എല്ലാം ഒന്നാം റാങ്കുകാരനായിരുന്ന രാജു നാരായണസ്വാമി, ബാംഗ്ലൂർ നാഷണൽ ലോ സ്‌കൂളിൽ നിന്നും ഒന്നാം റാങ്കോടെ പിജി ഡിപ്ലോമയും എൻ എൽ യു ഡൽഹിയിൽ നിന്നും ഗോൾഡ് മെഡലോടെ എൽ എൽ എം ഉം സ്വാമി നേടിയിട്ടുണ്ട്. 1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവിൽ പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ആണ്. അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ , കാർഷികോല്പാദന കമ്മീഷണർ , കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ ഐ ടി കാൺപൂർ അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്രദബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു