imran-khan

ഇസ്ലാമാബാദ്: പാകിസ്ഥാൻ അസംബ്ലിയിൽ നാടകീയ നീക്കങ്ങൾ. ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രമേയം ഭരണഘടനയ്‌ക്കെതിരെയാണെന്ന് പറഞ്ഞ ഡെപ്യൂട്ടി സ്പീക്കർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം ദേശീയ അസംബ്ലിയിൽ പ്രതിഷേധിക്കുകയാണ്.


അതേസമയം ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ ശുപാർശ ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. അതുവരെ കാവൽ സർക്കാർ തുരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അവിശ്വാസ പ്രമേയം വിദേശ അജണ്ടയാണ്. വിദേശ ശക്തികളല്ല രാജ്യത്തെ കാര്യങ്ങൾ തീരുമാനിക്കേണ്ടത്. പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കർക്ക് നന്ദിയുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.


അവസാന നിമിഷം ചില അത്ഭുതങ്ങൾ നടക്കുമെന്നും താൻ തന്നെ അധികാരത്തിൽ തുടരുമെന്നും കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. പാർലമെന്റിന് മുന്നിൽ തനിക്കനുകൂലമായി ലക്ഷം ജനങ്ങളെ അണിനിരത്തുമെന്ന ഇമ്രാന്റെ ഭീഷണി കണക്കിലെടുത്ത് ഇസ്ളാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ദേശീയ അസംബ്ളി മന്ദിരത്തിന് ചുറ്റും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോൾ പാക് അസംബ്ളി മന്ദിരം.ഇതുവരെ ഇമ്രാനെ പിന്തുണച്ചിരുന്ന സൈന്യം ഇപ്പോൾ പിന്തുണയ്‌ക്കുന്നില്ല.