imr

ഇസ്ളാമാബാദ്: അവിശ്വാസപ്രമേയം ഭരണഘടനയ്‌ക്കെതിരാണെന്ന് അഭിപ്രായപ്പെട്ട് സ്‌പീക്കർ തള‌ളിയതോടെ ഇമ്രാൻ ഖാന് ആശ്വാസം. ദേശീയ അസംബ്ളി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന ഇമ്രാന്റെ നിർദ്ദേശം പാക് പ്രസിഡന്റ് ആരിഫ് ആൽവി നടപ്പാക്കി. ഇമ്രാന്റെ അപ്രതീക്ഷിത ബൗൺസറിൽ പതറിപ്പോയ പാകിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിക്കാനുള‌ള തയ്യാറെടുപ്പിലാണ്. തിരഞ്ഞെടുപ്പിന് തയ്യാറാകാൻ ഇമ്രാൻ പാർട്ടി അംഗങ്ങളോട് ആഹ്വാനം ചെയ്‌തു.

തനിക്കെതിരായ അവിശ്വാസ പ്രമേയം വിദേശ അജണ്ടയാണെന്ന് ഇമ്രാൻ ആരോപിച്ചിരുന്നു. വിദേശ ശക്തികളല്ല രാജ്യത്തെ കാര്യങ്ങൾ തീരുമാനിക്കേണ്ടത്. പ്രമേയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്‌പീക്കർക്ക് നന്ദിയുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.


അവസാന നിമിഷം ചില അത്ഭുതങ്ങൾ നടക്കുമെന്നും താൻ തന്നെ അധികാരത്തിൽ തുടരുമെന്നും കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. പാർലമെന്റിന് മുന്നിൽ തനിക്കനുകൂലമായി ലക്ഷം ജനങ്ങളെ അണിനിരത്തുമെന്ന ഇമ്രാന്റെ ഭീഷണി കണക്കിലെടുത്ത് ഇസ്ളാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ അസംബ്‌ളി മന്ദിരത്തിന് ചുറ്റും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പതിനായിരത്തോളം സൈനികരുടെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു പാക് അസംബ്‌ളി മന്ദിരം. ഇതുവരെ ഇമ്രാനെ പിന്തുണച്ചിരുന്ന സൈന്യം ഇപ്പോൾ പിന്തുണയ്ക്കുന്നില്ല. തനിക്കെതിരെ നീക്കം അമേരിക്കയുടെ ഗൂഢാലോചനയെന്ന് ഇമ്രാൻ ആരോപിച്ചതിനെ പാക് സൈനിക മേധാവി തള‌ളിക്കളഞ്ഞിരുന്നു.