mohanlal-varnapakittu

വെള്ളിനിലാ തുള്ളികളോ....വർണപകിട്ട് എന്ന ചിത്രത്തിലെ ഈ ഗാനം ഇന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. മോഹൻലാലും മീനയും ഈ ഗാനത്തിലൂടെ പ്രേക്ഷകരുടെ മനസിൽ പ്രിയതാരജോഡികളായി ചേക്കേറുകയായിരുന്നു. വിദ്യാസാഗറിന്റെ ഈണത്തിൽ പിറന്ന ചിത്രത്തിലെ മറ്റു ഗാനങ്ങളും സൂപ്പർഹിറ്റുകളായി. 1997 ഏപ്രിൽ 4ന് റിലീസ് ചെയ‌്ത വർണപകിട്ടിന് 25 വർഷം തികയുകയാണ്. വളരെയേറെ പ്രതിബന്ധങ്ങൾ തരണം ചെയ‌്താണ് ചിത്രം പൂർത്തിയാക്കിയത്. 180 ദിവസങ്ങൾ തിയേറ്ററുകളിൽ നിറഞ്ഞോടിയെങ്കിലും നിർമ്മാതാവിന് കനത്ത സാമ്പത്തിക നഷ്‌ടം സംഭവിക്കുകയായിരുന്നു.

അക്കാലഘട്ടത്തിൽ 2.5 കോടി മുതൽമുടക്കിലാണ് വർണപകിട്ട് പൂർത്തിയാക്കിയത്. അതായത് അന്നത്തെ മൂന്ന് മോഹൻലാൽ ചിത്രങ്ങളുടെ ബഡ്‌ജറ്റ്. മീനയ്‌ക്ക് പുറമെ ദിവ്യാ ഉണ്ണി ആയിരുന്നു മറ്റൊരു നായിക. ദിവ്യാ ചിത്രത്തിലേക്ക് എത്തിയത് വലിയൊരു കഥയാണെന്ന് തിരക്കഥാകൃത്ത് ബാബു ജനാർദ്ദനൻ ഓർക്കുന്നു.

'കോട്ടയത്തായിരുന്നു ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ. രണ്ടാം നായികയായി അക്കാലത്ത് ചില സിനിമകളിൽ നായികയായി അഭിനയിച്ചിരുന്ന ഒരു നടിയെ വിളിച്ചു. ദിലീപ് അവതരിപ്പിച്ച പോളച്ചൻ എന്ന കഥാപാത്രം വിവാഹം കഴിക്കുന്ന നാൻസി എന്ന കഥാപാത്രമായിരുന്നു അത്. പക്ഷേ, കഥയിൽ നടൻ ഗണേശിന്റെ കഥാപാത്രം ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ആ നടി പിന്മാറി. 'ഗണേഷിന്റെ കഥാപാത്രം ആക്രമിക്കുന്ന രീതിയിൽ കഥ വന്നാൽ ഇമേജിനെ ബാധിക്കും' എന്നായിരുന്നു അവരുടെ പേടി.

പിന്നീട് മറ്റൊരു നടിയെ പരിഗണിച്ചെങ്കിലും അവർക്കു ഡാൻസ് അറിയാത്തതിനാൽ ഒഴിവാക്കേണ്ടി വന്നു. മോഹൻലാലിന് ഇരുവർ സിനിമയുടെ ചിത്രീകരണത്തിനു പോകാനുള്ള തിരക്കായതിനാൽ പെട്ടെന്നു സിനിമ പൂർത്തിയാക്കാനുള്ള സമ്മർദ്ദവും കൂടിവന്നു. അപ്പോഴാണ്, ഒരു മാഗസിന്റെ കവറിൽ ദിവ്യ ഉണ്ണിയുടെ ചിത്രം കണ്ടത്. ഞാൻ ഐ.വി.ശശിയോടു കാര്യം പറഞ്ഞു.

'ഞാൻ വരുന്നില്ല. നീയും ജോക്കുട്ടനും പോയി അവരോടു സംസാരിക്കൂ' എന്ന് ശശി സാർ നിർദേശിച്ചു. ഞങ്ങൾ ദിവ്യ ഉണ്ണിയുടെ വീട്ടിൽ പോയി. അക്കാലത്ത് ദിവ്യ ഉണ്ണി വിനയന്റെ സിനിമയായ 'കല്യാണ സൗഗന്ധികം' എന്ന സിനിമയിൽ മാത്രമേ നായികയായി അഭിനയിച്ചിട്ടുള്ളൂ. മോഹൻലാലിന്റെ സിനിമയിേലക്കാണ് ക്ഷണിക്കുന്നതെന്നു കേട്ടപ്പോൾ ദിവ്യ ഉണ്ണിയോ അവരുടെ അമ്മയായ ടീച്ചറോ വിശ്വസിച്ചില്ല. ഞങ്ങൾ 'മാണിക്യ കല്ലാൽ എന്ന പാട്ട് കേൾപ്പിച്ചു– ഇതു മോഹൻലാലിനൊപ്പം ദിവ്യ അഭിനയിക്കേണ്ട പാട്ടാണെന്നു കൂടി പറഞ്ഞപ്പോൾ അവർക്ക് ഒട്ടും വിശ്വാസമായില്ല. ഒടുവിൽ ഒരുതരത്തിൽ പറഞ്ഞു വിശ്വസിപ്പിച്ചു.

ദിവ്യ ഉണ്ണി വർണപ്പകിട്ടിൽ അഭിനയിക്കാനെത്തുന്നതിന് ഒരാഴ്ച മുൻപ് എറണാകുളത്തുള്ള ഒരു പരിപാടിക്കു വച്ച് മോഹൻലാലിനൊപ്പം ഒരു ചിത്രമെടുക്കാൻ ശ്രമിച്ചിട്ടു നടന്നില്ലെന്നും താൻ ശുപാർശ ചെയ്തിട്ടാണ് ലാലിനൊപ്പം ദിവ്യയ്ക്കു ചിത്രമെടുക്കാൻ കഴിഞ്ഞതെന്നും ജോണി സാഗരിക എന്നോടു പറഞ്ഞിട്ടുണ്ട്. ആ മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ആവേശമായിരുന്നു ദിവ്യയ്ക്ക്. ആ സിനിമയ്ക്കു ശേഷം ദിവ്യ സൂപ്പർ ഹീറോയിനായി മാറുന്നതാണ് കണ്ടത്'-ബാബു ജനാർദ്ദനന്റെ വാക്കുകൾ.