prithviraj

വിവാദ വിഷയങ്ങളിൽ എപ്പോഴും സ്വന്തം നിലപാട് തുറന്നു പറയുന്ന ആളാണ് നടൻ ഹരീഷ് പേരടി. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം കൂടുതൽ പുറത്തു വരാറുള്ളത്. ഇപ്പോഴിതാ ഡ്രഗ് മാഫിയയുമായുള്ള വിവാദത്തിൽ പൃഥ്വിരാജിനെയും മുഖം നോക്കാതെ വിമർശിച്ചിരിക്കുകയാണ് ഹരീഷ് പേരടി.

കഴിഞ്ഞ ദിവസങ്ങളിൽ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിൽ നിന്നും മയക്കുമരുന്ന് കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ, പൊലീസ് സംഘം നടനുമായി ബന്ധപ്പെട്ടപ്പോൾ അയാളെ അറിയില്ലെന്നും ഇതുവരെ കണ്ടിട്ടില്ലെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

ഒരു ഏജൻസി വഴിയായാണ് അപ്പാർട്ട്‌മെന്റുകൾ വാടകയ്ക്ക് നൽകുന്നതെന്നുമായിരുന്നു വിശദീകരണം. ഈ വിഷയത്തിലാണ് ഹരീഷ് പേരടി വിമർശനമുന്നയിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് പറഞ്ഞതും ഇതാണെന്നും ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും നായരായ പൃഥ്വിരാജിനോട് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിലേക്ക്...

എല്ലാം വാർത്തകൾ ആണ്. വാർത്തകൾ കേൾക്കുന്നതു കൊണ്ട് പറയുകയാണ്. പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു ഫ്‌ളാറ്റിൽ നിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാപൊലീസ് അറസ്റ്റ് ചെയ്യുന്നു.

പൊലീസ് പൃഥിയോട് അയാളെ പറ്റി ചോദിക്കുമ്പോൾ പൃഥി പറയുന്നു എനിക്ക് അയാളെ അറിയില്ല. ഒരു ഏജൻസി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന്.

നടിയെ ആക്രമിച്ച കേസിൽ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത്,​ പൾസർ സുനിയെ എനിക്ക് അറിയില്ലാ എന്ന്. വിനായകൻ സ്ത്രീ സമൂഹത്തെ മുഴുവൻ അടച്ച് ആക്ഷേപിച്ചപ്പോളുള്ള അഭിപ്രായ വ്യത്യാസം അതേപടി നിലനിർത്തികൊണ്ടുതന്നെ ചോദിക്കട്ടെ.

ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട, നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങൾ പത്രക്കാരുടെ മുന്നിലിരുന്നപ്പോൾ നാവ് പണയം കൊടുത്ത നിങ്ങൾക്ക് ഉണ്ടായില്ലല്ലോ. ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം.

വിനായകനോട് എന്തും ആവാം. കാരണം അവൻ കറുത്തവനാണ്, ദളിതനാണ്. പൃഥിരാജ് വെളുത്തവനാണ്, നായരാണ്, സൂപ്പർസ്റ്റാറാണ്. പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്.

അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തിൽ പൃഥിരാജിന്റെ വാർത്താസമ്മേളനം കാണാൻ ആഗ്രഹമുണ്ട്. പൊലീസിന്റെ വിശദീകരണവും കേൾക്കാൻ ആഗ്രഹമുണ്ട്. കാരണം ഞങ്ങൾ ജനഗണമന ചൊല്ലുന്നവരാണല്ലോ…ജയഹേ…ജയഹേ…ജയഹേ..