
വെളിപ്പെടുത്തലിന് പിന്നാലെ ട്വിറ്റർ ഓഹരികളിൽ വൻ കുതിപ്പ്
ന്യൂയോർക്ക്: സാമൂഹിക മാദ്ധ്യമമായ ട്വിറ്ററിൽ 9.2 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്ന് വെളിപ്പെടുത്തി ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക്. ഓഹരി വിപണിക്ക് സമർപ്പിച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെളിപ്പെടുത്തലിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരിവില 26 ശതമാനം മുന്നേറി.
ട്വിറ്ററിൽ 290 കോടി ഡോളർ (ഏകദേശം 22,000 കോടി രൂപ) മതിക്കുന്ന 73.5 ദശലക്ഷം ഓഹരികളാണ് ലോകത്തെ ഏറ്റവും സമ്പന്നനായ മസ്കിനുള്ളത്. ട്വിറ്ററിന്റെ സ്ഥാപകനായ ജാക്ക് ഡോർസിക്കുള്ള 2.25 ശതമാനം ഓഹരി പങ്കാളിത്തം മാത്രമാണ്. മാർച്ച് 14നാണ് ട്വിറ്റർ ഓഹരികൾ മസ്‌ക് വാങ്ങിയത്. ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന വിമർശനം അദ്ദേഹം മാർച്ച് 25ന് ഉന്നയിക്കുകയും ചെയ്‌തിരുന്നു. സജീവമായി ട്വിറ്റർ ഉപയോഗിക്കുന്ന മസ്‌കിന് എട്ടുകോടിയോളം ഫോളോവേഴ്‌സുണ്ട്.