
ന്യൂഡൽഹി: ഇന്നു ചേർന്ന കോൺഗ്രസിന്റെ പാർലമെന്ററി യോഗത്തിനു പിന്നാലെ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. കോൺഗ്രസിന്റെ പുനരുജ്ജീവനം രാജ്യത്തെ ജനാധിപത്യത്തിന് അനിവാര്യമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഈ ഗതിക്ക് കാരണക്കാർ ഗാന്ധി കുടുംബം തന്നെയാണെന്നാണ് താക്കൂറിന്റെ വിമർശനം.
ഗാന്ധി കുടുംബത്തിന് പുറത്ത് കോൺഗ്രസിന് ആരെയും കാണാൻ സാധിക്കുന്നില്ല. കുടുംബത്തിലെ എല്ലാ അംഗങ്ങളും നേതൃനിരയിൽ വന്ന് പരിശ്രമിച്ചു നോക്കി ഫലമെന്താണെന്ന് കണ്ടവരാണ്. പശ്ചിമ ബംഗാളിൽ രാഹുൽ ഗാന്ധി ചുമതല ഏറ്റെടുത്തിരുന്നു. എന്നാൽ അവിടെ കോൺഗ്രസിന് അക്കൗണ്ട് പോലും തുറക്കാനായില്ല. ഉത്തർ പ്രദേശിന്റെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് പ്രിയങ്കാ ഗാന്ധിയാണ് വന്നത്. ഇവിടെയും സ്ഥിതി വ്യത്യാസപ്പെട്ടില്ല. കെട്ടി വച്ച തുക പോലും തിരിച്ച് കിട്ടാതെ വെറും രണ്ട് സീറ്റിൽ ഒതുങ്ങിക്കൊണ്ട് കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ പാർട്ടിയുടെ ഉത്തരവാദിത്വം സോണിയ ഗാന്ധിക്കാണ്. കഴിവുകൾ ഉള്ളവരെ പരിഗണിക്കാതെ പാർട്ടിയുടെ നേതൃസ്ഥാനങ്ങൾ എന്നും ഒരേ ഒരു കുടുംബത്തിൽ തന്നെ ഒതുങ്ങുമോ എന്ന ചോദ്യം തന്നെയാണ് വീണ്ടും ഉയർന്നു വരുന്നത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതു വരെ കോൺഗ്രസ് പ്രതിസന്ധികളിൽ നിന്ന് കര കയറില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരിടത്തു പോലും വിജയിക്കാൻ കോൺഗ്രസിനായില്ല. പഞ്ചാബിലെ ഭരണം നഷ്ടപ്പെടുകയും ചെയ്തു. പാർട്ടിയുടെ ഈ അവസ്ഥയ്ക്ക് കാരണം ഗാന്ധി കുടുംബമാണെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറഞ്ഞിരുന്നു. കുടുംബ രാഷ്ട്രീയത്തെ ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് തിരഞ്ഞെടുപ്പിലെ ഫലങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.
ഇന്നു നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസിന്റെ നിലവിലെ അവസ്ഥയെ പറ്റി അദ്ധ്യക്ഷ സോണിയ വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താക്കൂറിന്റെ കടന്നാക്രമണം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയിലൂടെയാണ് കോൺഗ്രസ് ഇപ്പോൾ കടന്നുപോകുത്. മുന്നിലുള്ള വഴികൾ പലതും കടുത്ത വെല്ലുവിളികൾ നിറഞ്ഞതാണെന്നും പാർട്ടിയുടെ ചെറുത്തുനിൽപ്പ് പോലും ഇപ്പോൾ കനത്ത പരീക്ഷണമാണെന്നുമാണ് അവർ യോഗത്തിൽ പറഞ്ഞത്. ബി ജെ പിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാൻ ലക്ഷ്യമിടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.